സ്‌കോട്ട്‌ലൻഡിൽ ഇന്ത്യൻ സ്ഥാനപതിയെ ഖലിസ്ഥാൻവാദികൾ തടഞ്ഞു
യു.കെയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം ദൊരൈസ്വാമിയെ ആണ് തടഞ്ഞത്
ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതി വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. ഖലിസ്ഥാൻവാദികളാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞത്. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര തർക്കത്തിനിടയിലാണ് ഇപ്പോൽ പുതിയ സംഭവം. ആൽബർട്ട് ഡ്രൈവിൽ ഗ്ലാസ്കോ ഗുരുദ്വാര കമ്മിറ്റിയുമായുള്ള ചർച്ചക്കായാണ് ദൊരൈസ്വാമി എത്തിയത്. ഇന്ത്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടനിലെ ഒരു ഗുരുദ്വാരയിലേക്കും സ്വാഗതം ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു.
കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇന്ത്യയുടെ പതാക കത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരിപ്പെറിയുകയും ചെയ്തു. പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നടത്തിയ കൂടിക്കാഴ്ചയിലും പ്രശ്നം ചർച്ചയായിരുന്നു.
ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലായിരുന്നു നിജ്ജാറിന്റെ കൊലപാതകം. കൊലയ്ക്കു പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന് നേരത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിലേക്കു നയിച്ചത്.
Adjust Story Font
16