Quantcast

"ഞാൻ നിങ്ങളുടെ വീട് മോഷ്ടിച്ചില്ലെങ്കിൽ മറ്റാരെങ്കിലും അത് മോഷ്ടിക്കും"

റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവെച്ചും സ്റ്റൺ ഗ്രനേഡുകൾ എറിഞ്ഞും നടന്ന സൈനിക അതിക്രമങ്ങളിൽ 178 ഫലസ്തിനികൾക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2021-05-08 17:23:48.0

Published:

8 May 2021 5:12 PM GMT

ഞാൻ നിങ്ങളുടെ വീട് മോഷ്ടിച്ചില്ലെങ്കിൽ മറ്റാരെങ്കിലും അത് മോഷ്ടിക്കും
X

"ഞാൻ നിങ്ങളുടെ വീട് മോഷ്ടിച്ചില്ലെങ്കിൽ മറ്റാരെങ്കിലും അത് മോഷ്ടിക്കും" മോനാ അൽ-കുർദ് എന്ന പലസ്തീൻ യുവതിയോട് ഇസ്രായേൽ കുടിയേറ്റക്കാരൻ നൽകിയ മറുപടിയാണിത്. അധിനിവിഷ്ട ഭൂമിയായ കിഴക്കൻ ജറൂസലത്തിന് സമീപമുള്ള ശൈഖ് ജർറാഹ് പരിസരത്തുള്ള തന്റെ വീട് മോഷ്ടിച്ചുവെന്ന് ആരോപിച്ച മോനാ അൽ-കുർദിനോടാണ് ഇസ്രയേലി കുടിയേറ്റക്കാരന്‍ ഇങ്ങനെ പറയുന്നത്.


തന്റെ കുടുംബവീട്ടിലെ പൂന്തോട്ടത്തിൽ കണ്ട കുടിയേറ്റക്കാരനോട് 22 കാരിയായ അൽ-കുർദ് കയര്‍ക്കുന്നത് പലസ്തീൻ ആക്ടിവിസ്റ്റ് ടമര്‍ മകൽദ വീഡിയോയിൽ പകർത്തുകയായിരുന്നു.

ഈ വീഡിയോയില്‍ കുടിയേറ്റക്കാരനോട് അല്‍-കുര്‍ദ് പറയുന്നത് കേള്‍ക്കാം "ജേക്കബ്, ഇത് നിങ്ങളുടെ വീടല്ല"

"ഞാന്‍ പോയാലും നിനക്കൊരിക്കലും തിരിച്ചുവരാന്‍ കഴിയില്ല, പിന്നെയെന്തിന് നീയിങ്ങനെ ഒച്ചയിടുന്നു?" അമേരിക്കന്‍ ഉച്ചാരണത്തില്‍ കുടിയേറ്റക്കാരന്‍ ഇതിന് മറുപടി പറയുന്നു.

ഈ മറുപടി കുര്‍ദിനെ പ്രകോപിപ്പിക്കുന്നു "നീയെന്റെ വീട് മോഷ്ടിക്കുകയാണ്! "

"ഞാന്‍ മോഷ്ടിച്ചില്ലെങ്കില്‍ മറ്റാരെങ്കിലും മോഷ്ടിക്കും" ജേക്കബ് മറുപടി പറയുന്നു. "പിന്നെന്തിന് നീ ഒച്ചയിടുന്നു?"

"ഒരാളേയും എന്റെ വീട് മോഷ്ടിക്കാന്‍ അനുവദിക്കില്ല" കുര്‍ദ് ഒച്ചയിടുന്നു...

"തിരിച്ചുതരാന്‍ ഇത് എന്റെയല്ല" ഹിബ്രുവില്‍ ജേക്കബ് പറയുന്നു.


ശൈഖ് ജർറാഹ്

അധിനിവേശ ഭീഷണിയിലുള്ള ശൈഖ് ജർറാഹ് പ്രദേശം മസ്ജിദുൽ അഖ്സയുടെ ഒരു കിലോമീറ്റർ പരിധിയിലാണ്. സലാഹുദ്ദീൻ അയ്യൂബിയുടെ ഡോക്ടറായിരുന്ന ശൈഖ് ജർറാഹ് താമസിച്ച ഭൂമിയെന്ന നിലക്കാണ് പ്രദേശത്തിന് ഈ പേരുവരുന്നത്.

1967ൽ ജറൂസലം ഇസ്രായേൽ അധിനിവിഷ്ട ഭൂമിയായി മാറിയശേഷം ശൈഖ് ജർറാഹിനുമേൽ ജൂത കുടിയേറ്റ സംഘങ്ങൾ അവകാശവാദം സജീവമാക്കിയിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായി നൽകിയ കേസുകളിലാണ് ഫലസ്തീനികളെ പുറത്താക്കുന്നത് തുടരുന്നത്.

'വിശുദ്ധ താഴ്വര' എന്ന പേരിൽ ശൈഖ് ജർറാഹ് ഉൾപെടുന്ന പ്രദേശം ഉൾപെടുത്തി കൂടുതൽ ജൂത കുടിയേറ്റ ഭവനങ്ങളും പാർക്കുകളുമുൾപെടെ നിർമിക്കാൻ ഇസ്രായേലിന് നേരത്തെ പദ്ധതിയുണ്ട്. ഇവക്ക് മുസ്ലിം വീടുകൾ ഇവിടെനിന്ന് മാറണം. അതാണ് പുതുതായി സൈനിക നടപടിയിലേക്കും പ്രതിഷേധങ്ങളിലേക്കും കാര്യങ്ങൾ എത്തിക്കുന്നത്.

മുസ്ലിം വിശുദ്ധഗേഹമായ മസ്ജിദുൽ അഖ്സയിൽ വിശ്വാസികൾക്കെതിരെ ഇസ്രായേൽ സേന കഴിഞ്ഞ ദിവസം വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ജറൂസലമിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവർക്കു നേരെയാണ് മസ്ജിദിനകത്തും പുറത്തും ഇസ്രായേൽ സൈന്യം അഴിഞ്ഞാടിയത്. റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവെച്ചും സ്റ്റൺ ഗ്രനേഡുകൾ എറിഞ്ഞും നടന്ന സൈനിക അതിക്രമങ്ങളിൽ 178 ഫലസ്തിനികൾക്ക് പരിക്കേറ്റു.






TAGS :

Next Story