Quantcast

ഹമാസിന്റെ മിസൈൽ വര്‍ഷം, അതിർത്തി തകർത്ത് ബുൾഡോസറുകൾ- ഇസ്രായേലിൽ സംഭവിക്കുന്നത്

തിരിച്ചടിച്ച് പ്രശ്‌നം തീർത്താലും ഇസ്രായേലിന്റെ വിഖ്യാതമായ ഇന്റലിജൻസ് സംവിധാനത്തിന്റെ പോരായ്മ തുറന്നുകാട്ടുന്നതായി നിലവിലെ ആക്രമണം.

MediaOne Logo

അഭിമന്യു എം

  • Updated:

    2023-10-07 12:44:30.0

Published:

7 Oct 2023 12:37 PM GMT

ഹമാസിന്റെ മിസൈൽ വര്‍ഷം, അതിർത്തി തകർത്ത് ബുൾഡോസറുകൾ- ഇസ്രായേലിൽ സംഭവിക്കുന്നത്
X

1973ലെ യുദ്ധത്തിന് ശേഷം, അമ്പത് വർഷത്തിനിടെ ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ-സൈനിക പ്രതിസന്ധിയാണ് നിലവിലെ ഹമാസ് ആക്രമണം. ഇസ്രായേലിൽ നിന്ന് ഗാസയിലേക്കുള്ള ആക്രമണങ്ങൾ പതിവാണെങ്കിലും തിരിച്ചുള്ള സൈനിക നീക്കം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അയ്യായിരത്തിലേറെ മിസൈലുകളാണ് ക്ഷണനേരം കൊണ്ട് ഫലസ്തീൻ പ്രതിരോധ സേനയായ ഹമാസ് അയൽ രാജ്യത്തേക്ക് തൊടുത്തുവിട്ടത്. 2,200 മിസൈലുകൾ രാജ്യത്തു വന്നു പതിച്ചതായി ഇസ്രായേൽ സൈന്യവും സമ്മതിക്കുന്നു.

ഗാസയിലെ അതിർത്തി കടന്ന് ഫലസ്തീൻ പോരാളികൾ ഇസ്രയേലിന് അകത്തേക്ക് കടന്നിട്ടുണ്ട്. ഇവർ എത്രമാത്രം മുമ്പോട്ടു പോയി എന്നതിൽ വ്യക്തതയില്ലെങ്കിലും അതിർത്തിയിലെ കമ്പിവേലികൾ ബുൾഡോസ് ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ വാഹനങ്ങൾ പിടിച്ചെടുത്ത് വിവിധയിടങ്ങളിൽ മാർച്ച് ചെയ്യുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിലുണ്ട്. പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ഇസ്രായേല്‍ നീക്കവും ആരംഭിച്ചിട്ടുണ്ട്.

ഇരുപതിലേറെ ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 545 പേർക്ക് പരിക്കേറ്റു. ഇതിൽ മിക്കവരുടെയും നില ഗുരുതരമാണ്. നിരവധി ഇസ്രായേൽ സൈനികരെയും സിവിലിയന്മാരെയും ഹമാസ് ബന്ദികളാക്കി പിടികൂടിയെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ വിശദവിവരങ്ങൾ ലഭ്യമല്ല.



'ഗസ്സയിൽ ഫലസ്തീൻ ജനതയ്‌ക്കെതിരെ നടക്കുന്ന ഇസ്രായേൽ അതിക്രമങ്ങൾ നിർത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് അധിനിവേശം നടത്തിയവർക്കെതിരെയുള്ള യുദ്ധമാണ്.' - എന്നാണ് ആക്രമണത്തെ കുറിച്ച് ഹമാസ് വക്താവ് ഖാലിദ് ഖദൂമി പ്രതികരിച്ചത്.

ഇതുവരെ എന്തെല്ലാം?

* ഫലസ്തീൻ പ്രതിരോധ സേനയായ ഹമാസ് പോരാളികൾ ഗസ്സ മുനമ്പിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തിലൂടെ ദക്ഷിണ ഇസ്രായേലിലേക്ക് കടന്നു കയറി. ഓപറേഷൻ അൽ അഖ്‌സ ഫ്‌ളഡ് എന്നാണ് ഓപറേഷന് ഹമാസ് പേരു നൽകിയത്.

* ഗസ്സയിൽ നിന്ന് അയ്യായിരത്തിലേറെ മിസൈലുകൾ ഇസ്രായേലിലേക്ക് തൊടുത്തതായി ഹമാസ്. 2200 മിസൈലുകൾ വന്നതായി ഇസ്രായേൽ സൈന്യം.

* ഗസ്സയിൽനിന്ന് ഇസ്രയേൽ ഭൂപ്രദേശത്തേക്ക് 'ഒരു പറ്റം തീവ്രവാദികൾ' കടന്നു കയറിയെന്ന് ഇസ്രയേൽ പ്രതിരോധ സേന.

* 'നമ്മൾ യുദ്ധത്തിലെന്ന്' ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ അടിയന്തര സുരക്ഷാ കാബിനറ്റ് യോഗം ചേർന്നു.

* ഹമാസ് 'ഗുരുതരമായ തെറ്റു ചെയ്തു' എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഇസ്രായേൽ യുദ്ധത്തിൽ വിജയിക്കുമെന്നും പ്രഖ്യാപനം.

* ദക്ഷിണ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേലും ഫലസ്തീൻ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു.

* ആക്രമണത്തിൽ 22 ഇസ്രായേലികൾ കൊല്ലപ്പെട്ടു. 545 പേർക്ക് പരിക്കേറ്റു.

പുലർച്ചെ, പൊടുന്നനെ മിസൈലുകൾ

ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ ആറരയ്ക്കാണ് ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ അയ്യായിരം റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തതായി പ്രസ്താവനയിലൂടെ ഹമാസ് സൈനിക ഗ്രൂപ്പ് തലവൻ മുഹമ്മദ് ദായിഫ് വ്യക്തമാക്കി. ഇതിന് പിന്നാലെ ജറുസലേമിൽ മുന്നറിയിപ്പായി കൂട്ട സൈറൺ മുഴങ്ങി. അവധിദിനമായിരുന്നതിനാൽ മിക്ക ആളുകളും വീട്ടിന് അകത്തായിരുന്നു. സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നില്ല. ആദ്യം പകച്ചു നിന്ന ശേഷം ഞങ്ങൾ പ്രതിരോധിക്കും എന്ന പ്രസ്താവന ഇസ്രായേൽ സൈന്യം എക്‌സിലൂടെ പങ്കുവച്ചു. യുദ്ധം പ്രഖ്യാപിക്കുന്നതായും സൈന്യം അറിയിച്ചു. ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തിലൂടെയാണ് ഇസ്രായേൽ തിരിച്ചടി ആരംഭിച്ചത്.



ആക്രമണം 1973 ഒക്ടോബർ യുദ്ധത്തിന്റെ വാർഷികത്തിൽ

1973 ഒക്ടോബറിലെ അറബ്-ഇസ്രായേൽ ആക്രമണത്തിന്റെ അമ്പതാം വാർഷിക ദിനത്തിന് തൊട്ടടുത്ത ദിവസമാണ് ഹമാസിന്റെ ആക്രമണം. 1967ലെ ആറു ദിന യുദ്ധത്തിൽ നഷ്ടപ്പെട്ട സ്ഥലങ്ങൾ തിരിച്ചുപിടിക്കാൻ ഈജിപ്തും സിറിയയുമാണ് ഇസ്രായേലിനെതിരെ ആദ്യം ആക്രമണം ആരംഭിച്ചത്. 67ൽ ഈജിപ്തിൽ നിന്ന് സീനായ് മുനമ്പും സിറിയയിൽ നിന്ന് ജൂലാൻ കുന്നുകളുമാണ് ഇസ്രായേൽ പിടിച്ചടക്കിയിരുന്നത്.

എന്തു കൊണ്ട് ഗസ്സ?

1967ലെ അറബ്- ഇസ്രയേൽ യുദ്ധത്തിന് ശേഷം ഇസ്രായേൽ അധിനിവേശത്തിന് കീഴിലായ 365 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ചെറുപ്രദേശമാണ് ഗസ്സ. ലോകത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം കൂടിയായ ഗസ്സയിൽ 23 ലക്ഷം പേരാണ് അധിവസിക്കുന്നത്. 2008ന് ശേഷം മാത്രം ഗസ്സയ്‌ക്കെതിരെ നാലു യുദ്ധമാണ് ഇസ്രയേൽ നടത്തിയിട്ടുള്ളത്. ആക്രമണങ്ങളിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. ഇതിൽ മിക്കവരും സിവിലിയന്മാരാണ്.

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ കേന്ദ്രബിന്ദു കൂടിയാണ് ഗസ്സ മുനമ്പ്. ഇസ്രായേൽ സേനയുടെ കടുത്ത നിയന്ത്രണങ്ങൾ മേഖലയിൽ നിലവിലുണ്ട്. 2007 ജൂൺ മുതൽ ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേലിന്റെ കര-വ്യോമ-കടൽ ഉപരോധവുമുണ്ട്. പ്രദേശത്തിന്റെ മൂന്ന് അതിർത്തികളിൽ രണ്ടും ഇസ്രായേലിന്റെ കൈവശമാണുള്ളത്. മൂന്നാമത്തേത് ഈജിപ്തിന്റെ കൈകളിലും.

ഇസ്രായേലിന്റെ കടന്നാക്രമണം ഏറ്റവും കൂടുതൽ ബാധിക്കുക ഗസ്സയിലെ ജനങ്ങളെയാണ്. റോക്കറ്റ് വർഷത്തിന്റെ സാഹചര്യത്തിൽ ഗസ്സയിലെ ജനങ്ങൾക്കിടയിൽ ഭയവും ഉത്കണ്ഠയും വർധിച്ചതായി അൽ ജസീറ റിപ്പോർട്ടർ യുംന അൽ സെയ്ദ് പറയുന്നു.

'17 വർഷമായി ഇസ്രായേൽ ഉപരോധത്തിന് കീഴിലാണ് ഗസ്സ. ഭയത്തിന്റെയും ഉത്കണ്ഠയുടെയും അന്തരീക്ഷം ഇവിടെയുണ്ട്. 23 ലക്ഷം പേരാണ് ഇവിടെയുള്ളത്. അതിൽ ആയിരക്കണക്കിന് ആളുകൾ അഭയാർത്ഥി ക്യാമ്പുകളിലാണ്. അയൽ രാജ്യത്തെ ലക്ഷ്യമാക്കിയുള്ള ഒരോ വ്യോമാക്രമണവും വലിയ നാശനഷ്ടമുണ്ടാക്കുമെന്നർത്ഥം' - അവർ പറയുന്നു.

'എറസ് ക്രോസിങ്(ബൈത് ഹനൂൻ) - ഗസ്സയിലേക്കുള്ള പ്രധാന മാനുഷിക അതിർത്തി- അടച്ചിട്ടുണ്ട്. ഈജിപ്ത് അതിർത്തിയും അടച്ചു. അതുകൊണ്ടു തന്നെ ഗസ്സയിലെ ആളുകൾക്ക് ഏതുസമയവും പ്രദേശം വിടാനാകില്ല. യുദ്ധവേളയിൽ അവർക്ക് ഗസ്സയിൽ തന്നെ കഴിയേണ്ടി വരും' - യുംന കൂട്ടിച്ചേർത്തു.

ഇസ്രായിൽ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ അതിർത്തിയിൽ താമസിക്കുന്ന ആയിരങ്ങൾ വീടൊഴിഞ്ഞു പോകുന്നുണ്ട്. വടക്കുകിഴക്കൻ പ്രദേശത്തേക്കാണ് ഇവരുടെ സഞ്ചാരമെന്ന് എഎഫ്പി റിപ്പോർട്ടു ചെയ്യുന്നു. ഗസ്സയിൽ ശനിയാഴ്ച വൈകിട്ടു വരെ ഒമ്പതു പേർ കൊല്ലപ്പെട്ടു.

മസ്ജിദുൽ അഖ്‌സയുടെ പ്രാധാന്യം

മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്കു പകരമായാണ് നിലവിലെ ആക്രമണമെന്ന് ഹമാസ് സൈനിക സംഘം അൽ ഖസ്സാം ബ്രിഗേഡ്‌സ് പറയുന്നു. കിഴക്കൻ ജറുസലേമിൽ സ്ഥിതി ചെയ്യുന്ന അൽ അഖ്‌സ മസ്ജിദ് മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജൂതരുടെയും വിശുദ്ധ സ്ഥലമാണ്. 67ലെ യുദ്ധത്തിന് പിന്നാലെ പ്രദേശത്ത് ഇസ്രായേൽ സേന ചുവടുറപ്പിച്ചതു മുതൽ സംഘർഷങ്ങളുടെ കേന്ദ്രം കൂടിയാണിത്.

35 ഏക്കർ വരുന്ന മസ്ജിദ് കോംപൗണ്ടിനെ മുസ്‌ലിംകൾ ഹറം ശരീഫ് എന്നാണ് വിളിക്കുന്നത്. ജൂതർ ടെമ്പിൽ മൗണ്ട് എന്നുവിളിക്കുന്നു.

പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷങ്ങളെ തുടർന്ന്, മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മൂന്ന് മതങ്ങൾക്കും പ്രാധാന്യം നൽകി അൽ അഖ്‌സ മസ്ജിദ് ഉൾക്കൊള്ളുന്ന ഓൾഡ് ജറൂസലത്തിന് അന്താരാഷ്ട്ര പദവി നൽകുമെന്ന പ്രഖ്യാപനമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. എന്നാൽ 1980ൽ ജറുസലേമിനെ സമ്പൂർണവും ഏകീകൃതവുമായ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ അന്താരാഷ്ട്ര ധാരണ ലംഘിച്ചു.

നിലവിൽ മുവ്വായിരം സുരക്ഷാ സേനയാണ് കോംപൗണ്ടിൽ നിലയുറപ്പിച്ചിട്ടുള്ളത്. പൊലീസും ഇസ്‌ലാം മതവിശ്വാസികളും തമ്മിലുള്ള സംഘർഷം പ്രദേശത്ത് പതിവാണ്.

ഇസ്രായേൽ ഇന്റലിജൻസ് പരാജയം

ലോകത്തെ ഏറ്റവും ശക്തമായ ഇന്റലിജൻസ് സംവിധാനമുള്ള രാഷ്ട്രത്തിന്റെ വലിയ പരാജയമായാണ് ഹമാസ് ആക്രമണം വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന് അകത്തും പുറത്തും മധ്യേഷ്യയിലും ലബനൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിലും ഇസ്രയേലിന് ഇന്റലിജൻസ് സംവിധാനമുണ്ട്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് അയൽ രാജ്യത്തെ സൈനിക നേതാക്കളെ വകവരുത്തിയ ചരിത്രവും അവർക്കുണ്ട്.

ഇസ്രായേൽ ജൂത അവധി ദിനത്തിന്റെ ആലസ്യത്തിൽ കഴിയുമ്പോഴാണ് ഹമാസിന്റെ മിന്നൽ ആക്രമണം എന്നതാണ് ശ്രദ്ധേയം. ആക്രമണത്തെ കുറിച്ച് ഒരു മുന്നറിയിപ്പും ഇസ്രായേൽ സേനയ്ക്ക് കിട്ടിയില്ല. തിരിച്ചടിച്ച് പ്രശ്‌നം തീർത്താലും ഇസ്രായേലിന്റെ വിഖ്യാതമായ ഇന്റലിജൻസ് സംവിധാനത്തിന്റെ പോരായ്മ തുറന്നുകാട്ടുന്നതായി നിലവിലെ ആക്രമണം.




TAGS :

Next Story