വീട് മാറി ബെൽ മുഴക്കി; അമേരിക്കയിൽ ആഫ്രിക്കൻ വംശജനായ പതിനാറുകാരന് വെടിയേറ്റു
സുഹൃത്തിന്റെ വീടെന്ന് തെറ്റിദ്ധരിച്ചാണ് ബെൽ മുഴക്കിയത്

വാഷിങ്ടൺ: യു എസിലെ കൻസാസ് സിറ്റിയിൽ വീട് മാറി ബെൽ മുഴക്കിയ ആഫ്രിക്കൻ വംശജനെ വെടിവെച്ചു. റാൾഫ് യാൾ എന്ന 16കാരനാണ് വെടിയേറ്റത്. സുഹൃത്തിന്റെ വീടെന്ന് തെറ്റിദ്ധരിച്ചാണ് ബെൽ മുഴക്കിയത്.ഏപ്രിൽ 13 ന് വൈകുന്നേരമാണ് കൗമാരക്കാരന് വെടിയേറ്റതെന്ന് കൻസാസ് സിറ്റി പൊലീസ് പറഞ്ഞു. 84 കാരനായ വീട്ടുടമസ്ഥന്‍ ഗ്ലാസ് വാതിലിലൂടെ രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. സുഹൃത്തിന്റെ വീട്ടിൽ താമസിക്കുന്ന സഹോദരന്മാരെ കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു റാൾഫ് യാൾ. എന്നാൽ അബദ്ധത്തിൽ മറ്റൊരു വീടിന്റെ ബെല്ലാണ് മുഴക്കിയത്. ഇതിൽ പ്രകോപിതനായ വീട്ടുടമസ്ഥൻ വെടിവെക്കുകയായിരുന്നെന്ന് സിവിൽ റൈറ്റ്സ് അറ്റോർണിമാരായ എസ്. ലീ മെറിറ്റിന്റെയും ബെഞ്ചമിൻ ക്രമ്പിന്റെയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വീട്ടുടമസ്ഥനെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ തടങ്കിലാക്കിയെന്നും വിട്ടയച്ചെന്നും പൊലീസ് പറയുന്നു. എന്നാൽ അറസ്റ്റിലായ വീട്ടുടമസ്ഥന്റെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം, വെടിയേറ്റ വീടിന് പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചു. 'ജസ്റ്റിസ് ഫോർ റാൽഫിന്', 'ബ്ലാക്ക് ലൈഫ് മെറ്റേഴ്സ്', 'ഡോർബെൽ അടിക്കുന്നത് ഒരു കുറ്റമല്ല', തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം നടന്നത്.
കേസിൽ ഒരു വംശീയ ഘടകമുണ്ടെന്ന് ക്ലേ കൗണ്ടി പ്രോസിക്യൂട്ടർ സക്കറി തോംസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോൾ പറയാനികില്ലെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് മേധാവി പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പ്രതിക്ക് ജീവപര്യന്തം തടവോ ക്രിമിനൽ നടപടിക്ക് 15 വർഷം വരെ തടവോ ലഭിക്കുമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
തെറ്റായി ഡോർബെൽ അടിച്ചതിന്റെ പേരിൽ വെടിയേറ്റ് മരിക്കുമെന്ന് ഭയന്ന് ഒരു കുട്ടിയും ജീവിക്കരുതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വെടിവെപ്പിനോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തു. പ്രതിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും വെടിയേറ്റ റാൽഫിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു.
Adjust Story Font
16

