'ലീഗിന്‍റെ പരിപാടികളില്‍ പോകാറുണ്ട്, സഹകരിച്ചിട്ടുണ്ട്'; എ വിജയരാഘവനെ തിരുത്തി യെച്ചൂരി
ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി

മുസ്‍ലിം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്‍റെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ലീഗ് യു.ഡി.എഫിന്‍റെ ഭാഗമാണ്. മതേതര പാര്‍ട്ടി എന്ന് ലീഗ് അവകാശപ്പെടുന്നു. യു.പി.എ സര്‍ക്കാറിന്‍റെ കാലത്ത് ഇ. അഹമ്മദിനെ പിന്തുണച്ചിരുന്നതായും യെച്ചൂരി വ്യക്തമാക്കി. മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്താതിരിക്കുന്നിടത്തോളം കാലം അവര്‍ മതേതരാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
യെച്ചൂരി പറഞ്ഞത്
ഐ.എസ്.എഫ് വര്‍ഗീയ പാര്‍ട്ടിയാണെങ്കില്‍ മുസ്‍ലിം ലീഗ് മതേതര പാര്‍ട്ടിയാകുന്നതെങ്ങനെ? എന്ന ചോദ്യമുണ്ടാകും. മതേതരര്‍ എന്ന് അവകാശപ്പെടുന്ന യുഡിഎഫിനൊപ്പമാണ് അവരുള്ളത്. മുസ്‍ലിം ലീഗിന്‍റെ പരിപാടികളില്‍ ഞാനും പോകാറുണ്ട്. ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു. അവരുള്‍പ്പെടുന്ന യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട്. അതെല്ലാമിവിടെയുണ്ട്. മുസ്‍ലിം ലീഗ് മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്താതിരിക്കുന്നിടത്തോളം കാലം അവര്‍ മതേതരാണ്.
Adjust Story Font
16

