പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി: ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി മുൻ ഡിസിസി അധ്യക്ഷൻ എ. വി ഗോപിനാഥ്
സി.പി.എമ്മുമായി നിലവിൽ ചർച്ച നടത്തിയിട്ടില്ലെന്നും ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം ഇപ്പോ പ്രവചിക്കാനാകില്ലെന്നും ഗോപിനാഥ്
പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ മുൻ ഡിസിസി അധ്യക്ഷൻ എ വി ഗോപിനാഥ് മത്സരിച്ചേക്കും. മുൻ എംഎൽഎ കൂടിയായ ഗോപിനാഥിനെ പിന്തുണക്കുന്ന കാര്യത്തിൽ സി.പി.എം ഉടൻ തീരുമാനമെടുക്കും. പാലക്കാട് മുൻ ഡിസിസി അധ്യക്ഷനും മുൻ എംഎൽഎയുമാണ് എ.വി ഗോപിനാഥ്
രാഷ്ട്രീയ ശത്രുക്കളോട് ഇല്ലാത്ത ശത്രുതയാണ് കോൺഗ്രസ് നേതൃത്വം തന്നോട് കാണിച്ചതെന്ന് എ വി ഗോപിനാഥ് പറഞ്ഞു. തന്‍റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണം. പൊതു പ്രവർത്തനം നിർത്താനാകില്ല. ഒന്നു വിളിക്കാൻ പോലും ആരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഷാഫി പറമ്പിലുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയപരമായി യോജിക്കുന്ന കക്ഷിയുമായി മുന്നോട്ട് പോകും. ഒപ്പമുള്ള പ്രവത്തകരുമായി ആലോചിച്ച് തീരുമാനിക്കും. സി.പി.എമ്മുമായി നിലവിൽ ചർച്ച നടത്തിയിട്ടില്ലെന്നും ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം ഇപ്പോ പ്രവചിക്കാനാകില്ലെന്നും ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു. മന്ത്രി എ.കെ ബാലനുമായും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായും ഗോപിനാഥ് ചർച്ച നടത്തിയിട്ടുണ്ട്.
എന്നാല്‍ എ.വി ഗോപിനാഥുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി. എം പാലക്കാട് ജില്ലാ നേതൃത്വം പറഞ്ഞു. ആരുമായും ചർച്ച നടത്തിയിട്ടില്ല. ഗോപിനാഥ് ആദ്യം കോൺഗ്രസ് വിട്ട് പുറത്ത് വരട്ടെയെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞു.