‘’ധോണി ഒരു ശിക്ഷയേര്‍പ്പെടുത്തി; പിന്നെ ആരും പരിശീലനത്തിന് വൈകി എത്തിയിട്ടില്ല’’

തന്‍റെ പുസ്തകമായ ബെയര്‍ഫൂട്ടിന്‍റെ പ്രചരണ പരിപാടിയില്‍ കൊല്‍കത്തയില്‍ സംസാരിക്കുകയായിരുന്നു

Update: 2019-05-15 11:28 GMT
Advertising

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ മെന്റല്‍ ട്രെയിനറായ പാഡി അപ്റ്റണിന്‍റെ പുസ്തകമായ ബെയര്‍ഫൂട്ട് ഏറെ വെളിപ്പെടുത്തലുകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അതില്‍ ഏറെ വിവാദമായത് മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ഗൌതം ഗംഭീറിനെ കുറിച്ചുള്ള പരാമര്‍ശമായിരുന്നു. എന്നാല്‍ ഈയടുത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെ മുന്‍ നായകന്‍ എം.എസ് ധോണിയുടെ ഏകാന്തത നിറഞ്ഞ ജീവിതത്തെ കുറിച്ചും ടീം അംഗങ്ങള്‍ പരിശീലനത്തിന് വൈകി ഏത്തുന്നത് തടയാന്‍ ധോണി കണ്ടെത്തിയ രസകരമായ ശിക്ഷകളെ കുറിച്ചും പാഡി പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ തന്നെ ഏറ്റവും കൌശലക്കാരില്‍ ഒരാളാണ് ധോണി എന്നതില്‍ യാതൊരു സംശയവുമില്ല. തന്‍റെ നേതൃത്വത്തില്‍ രണ്ട് ഐ.സി.സി കാരീടങ്ങള്‍ ഇന്ത്യയില്‍ എത്തിച്ച് റാഞ്ചിക്കാരനായ ഈ 38 കാരന്‍ അത് തെളിയിച്ചിട്ടുമുണ്ട്. കൊഹ്‍ലിക്ക് കീഴില്‍ മൂന്നാം ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ കോപ്പ് കൂട്ടുന്ന ഇന്ത്യന്‍ ടീമിന് ധോണിയുടെ പരിചയ സമ്പത്തും സാന്നിധ്യവും ഏറെ പ്രയോജനപ്പെടുമെന്ന് നിസ്സംശയം പറയാം. കൊഹ്‍ലി സ്വയമേ തന്നെ അച്ചടക്കമുള്ള കളിക്കാരനാണെങ്കിലും സഹ കളിക്കാരെകൂടെ അച്ചടക്കം പഠിപ്പിക്കുന്ന കാര്യത്തില്‍ കൊഹ്‍ലിക്ക് ധോണിയുടെ ക്രിക്കറ്റ് പുസ്തകം മറിച്ച് നോക്കേണ്ടി വരും.

'കളിയുടെ ഗതി എന്തുതന്നെയായാലും ശാന്തതയോടും സമചിത്തതയോടെയും ധോണി കളി മെനയും. തന്‍റെ ശക്തമായ നേതൃപാഠവം കൊണ്ട് സമ്മര്‍ദ്ധമേറിയ ഘട്ടങ്ങളില്‍ ടീമിലെ മറ്റു കളിക്കാരെയും സമചിത്തതയോടെ കളിക്കാന്‍ ധോണി പരിശീലിപ്പിച്ചു. അത് അദ്ദേഹത്തിന്‍റെ യഥാര്‍ഥ ശക്തിയായി ഞാന്‍ കാണുന്നുവെന്ന്'. അപ്റ്റണ്‍ കൊല്‍ക്കത്തയിലെ ഒരു പരിപാടിയില്‍ പറഞ്ഞു. മാത്രവുമല്ല, ധോണി എങ്ങനെ ടീമിനെ അച്ചടക്കം പഠിപ്പിച്ചുവെന്നും അപ്റ്റണ്‍ വിശദീകരിച്ചു.

അനില്‍ കുംബ്ലൈ ടെസ്റ്റ് ടീം ക്യാപ്റ്റനായിരിക്കെയാണ് ഞാന്‍ ടീമില്‍ എത്തുന്നത്. ധോണിയായിരുന്നു ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍. ഞങ്ങള്‍ക്ക് വ്യക്തമായ സ്വയം നിയന്ത്രണ പ്രക്രിയകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ടീം മീറ്റിങ്ങുകളും പരിശീലനവും ഞങ്ങള്‍ ഒരു സമയത്താക്കി. ആര്‍ക്കും എതിര്‍പ്പൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഈ സമയത്ത് പരിശീലനത്തിനെത്താത്തവര്‍ക്ക് മറ്റൊരവസരം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. എല്ലാ കളിക്കാരോടും ഞങ്ങള്‍ക്കിടയിലും ആലോചിച്ചതിന് ശേഷമായിരുന്നു ഇത്. എന്നിട്ട് ഞങ്ങളത് ക്യാപ്റ്റന്മാരുടെ തീരുമാനത്തിന് വിട്ടു. അപ്റ്റണ്‍ പറഞ്ഞു.

വൈകി വരുന്ന കളിക്കാര്‍ക്ക് കുംബ്ലൈ പതിനായിരം രൂപ പിഴ നിശ്ചയിച്ചു. ഏന്നാല്‍ ഇത് തന്നെ ധോണി ചെറിയ മാറ്റത്തോട് കൂടി നടപ്പിലാക്കിയതില്‍ പിന്നെ ആരും പരിശീലനത്തിന് വൈകി വന്നിട്ടില്ല. വൈകി വരുന്നവരില്‍ നിന്ന് കുംബ്ലൈ പതിനായിരം ഈടാക്കുമെന്ന പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ വൈകി വന്നാല്‍ പോലും ടീമിലെ എല്ലാവരില്‍ നിന്നും പതിനായിരം രൂപ ഈടാക്കുമെന്നാണ് ധോണി പറഞ്ഞത്. അതിന് ശേഷം ഇന്ത്യന്‍ ക്യാമ്പിലേക്ക് ആരും വൈകി വന്നിട്ടില്ല. അപ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News