ഇന്ത്യ സുരക്ഷിതമല്ല; വിദേശ ടീമുകള്‍ ഇന്ത്യയില്‍ കളിക്കരുതെന്ന് ഐ.സി.സി പ്രഖ്യാപിക്കണമെന്ന് മുന്‍ പാക് താരം
ഇന്ത്യയില്‍ പര്യടനം നടത്തുന്നതിന് വിദേശ രാജ്യങ്ങളെ വിലക്കണം. കാരണം ഇന്ത്യ ഇപ്പോൾ സുരക്ഷിതമായ രാജ്യമല്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധത്തെ ആയുധമാക്കി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യ സുരക്ഷിതമല്ലെന്നും വിദേശ ടീമുകള്‍ ഇന്ത്യയില്‍ പര്യടനം നടത്തരുതെന്നും ഐ.സി.സി പ്രഖ്യാപിക്കണമെന്ന് മുന്‍ താരം ജാവേദ് മിയാന്‍ദാദ് ആവശ്യപ്പെട്ടു.
“ഐ.സി.സിയിൽ അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങളോടും ഐ.സി.സി പ്രഖ്യാപിക്കണം, ഇനി ഇന്ത്യയില്‍ കളിക്കരുതെന്ന്. ഇന്ത്യ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കണം. ഇന്ത്യയില്‍ പര്യടനം നടത്തുന്നതിന് വിദേശ രാജ്യങ്ങളെ വിലക്കണം. കാരണം ഇന്ത്യ ഇപ്പോൾ സുരക്ഷിതമായ രാജ്യമല്ല. മറ്റ് രാജ്യങ്ങൾ ഇന്ത്യയേക്കാൾ സുരക്ഷിതമാണ്. ഇന്ത്യയില്‍ സ്വന്തം ജനങ്ങളോടാണ് യുദ്ധം ചെയ്യുന്നത്. അവിടെ എന്താണ് നടക്കുന്നതെന്ന് നോക്കൂ. നടപടിയെടുക്കണം,” മിയാൻദാദ് പറഞ്ഞു. “ദയവായി ഇന്ത്യയിൽ പര്യടനം നടത്തുന്ന എല്ലാ രാജ്യങ്ങളും കളി മതിയാക്കുക. ഐ.സി.സിക്കുള്ള എന്റെ സന്ദേശമിതാണ്.” മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു. പി.സി.ബി ചെയർമാൻ ഈസാൻ മണിയും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോൾ, പാകിസ്താനേക്കാൾ വലിയ സുരക്ഷാ ഭീഷണിയിലാണ് ഇന്ത്യ എന്നായിരുന്നു പി.സി.ബി ചെയര്‍മാന്റെ പരാമര്‍ശം.