ഗൾഫ് മേഖലയുടെ സുരക്ഷക്കായി പ്രതിരോധം ശക്തമാക്കുമെന്ന് അമേരിക്ക

എണ്ണ ഉപരോധം ഏർപ്പെടുത്തിയാൽ തിരിച്ചടിക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു

Update: 2019-05-11 17:41 GMT
Advertising

അത്യന്താധുനിക യുദ്ധക്കപ്പലിനു പുറമെ ഗൾഫ് മേഖലയുടെ സുരക്ഷക്കായി പാട്രിയറ്റ് മിസൈൽ സംവിധാനവും ഒരുക്കിനിർത്തുമെന്ന്
അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനെ ലക്ഷ്യം വെച്ചുള്ള പടയൊരുക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൈനികരെയും യു.എസ്
ഗൾഫിലേക്ക് വിന്യസിക്കും.

എണ്ണ ഉപരോധം ഏർപ്പെടുത്തിയാൽ തിരിച്ചടിക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്‍റെ ആക്രമണ സാധ്യത മുന്നിൽ കണ്ടാണ് അമേരിക്കയുടെ പടയൊരുക്കം. യു.എസ്.എസ്
എയർലിങ് ടൺ മുഖേനയാകും പടക്കോപ്പുകളും മറ്റും ഗൾഫിലെത്തിക്കുക. യു.എസ്.എസ് അബ്രഹാം ലിങ്കൺ മുഖേന പോർവിമാനങ്ങളും ഗൾഫിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെത്തിക്കാനാണ്
നീക്കം. മേഖലയിൽ നിലയുറപ്പിച്ച തങ്ങളുടെ സൈനികരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ പടനീക്കം എന്നാണ് പെന്‍റഗൺ പ്രസ്താവന. ഇറാൻ സൈനിക വിഭാഗത്തിന്‍റെയും അവരുടെ നിയന്ത്രണത്തിലുള്ള മിലീഷ്യകളുടെയും നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പെന്‍റഗൺ വിശദീകരിച്ചു. ഇറാനുമായി തുറന്ന ഏറ്റുമുട്ടലിനില്ലെന്നും എന്നാൽ ഗൾഫിന്‍റെയും മേഖലയിൽ നിലയുറപ്പിച്ച സൈനികരുടെയും സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്നും അമേരിക്ക വിശദീകരിക്കുന്നു.

ഇറാന് കർശനമായ മുന്നറിയിപ്പ് നൽകുമെന്ന് കഴിഞ്ഞ ദിവസം യു.എസ്
ദേശീയ സുരക്ഷാ ഉപദേശകൻ ജോൺ ബോൾട്ടണുമായി ചർച്ച നടത്തി പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഗൾഫ്
മേഖലയിൽ അനാവശ്യ സംഘർഷത്തിന് അമേരിക്ക പദ്ധതിയിടുന്നതായി കുറ്റപ്പെടുത്തൽ ശക്തമാണ്. ആണവ കരാറിൽ നിന്ന് ഭാഗികമായി പിൻവാങ്ങുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇറാനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇസ്രായേൽ അമേരിക്കക്കു മേൽ സമ്മർദം തുടരുന്നതായും റിപ്പോർട്ടുണ്ട്.

Tags:    

Similar News