ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ നാലായിരം കവിഞ്ഞു; 23 മരണം

സൗദി അറേബ്യയിൽ പത്തും യു.എ.ഇയിൽ ആറും ബഹ്റൈനിൽ നാലും ഖത്തറിൽ രണ്ടും ഒമാനിൽ ഒരാളുമാണ് കോവിഡ് ബാധയേറ്റു മരിച്ചത്.

Update: 2020-04-01 02:27 GMT
Advertising

സൗദി അറേബ്യയിൽ രണ്ടും യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മരണപ്പെട്ടതോടെ ഗൾഫിൽ കോവിഡ് മരണം 23 ആയി. രോഗികളുടെ എണ്ണവും ഉയരുകയാണ്. ഇന്നലെ മാത്രം 299 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞു. ഇറാനിൽ മരണസംഖ്യ 2,898ൽ എത്തി.

അഞ്ചു കോവിഡ് രോഗികളാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. സൗദിയിലെ മദീനയിൽ രണ്ടു വിദേശികളും യു.എ.ഇയിൽ ഒരു ഏഷ്യൻ വംശജനും മരിച്ചവരിൽ ഉൾപ്പെടും. ഖത്തറിൽ അമ്പത്തെട്ടുകാരനും ഒമാനിൽ 72നായ സ്വദേശിയുമാണ് കോവിഡിനു കീഴടങ്ങിയ മറ്റു രണ്ടു പേർ. ഇതോടെ ഗൾഫിലെ കോവിഡ് മരണം 23 ൽ എത്തിയിരിക്കുകയാണ്.

സൗദി അറേബ്യയിൽ പത്തും യു.എ.ഇയിൽ ആറും ബഹ്റൈനിൽ നാലും ഖത്തറിൽ രണ്ടും ഒമാനിൽ ഒരാളുമാണ് കോവിഡ് ബാധയേറ്റു മരിച്ചത്. പുതുതായി 299 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 4052 ആയി. ഏറ്റവും കൂടുതൽ രോഗികളുള്ളത് സൗദിയിലാണ്; 1563 പേര്‍. സാമൂഹിക വ്യാപന ആശങ്കകൾക്കിടയിലും കുറ്റമറ്റ മുൻകരുതൽ നടപടികളിലൂടെ കോവിഡിനെ നിയന്ത്രിച്ചു നിർത്താനാണ് ഗൾഫ് തീരുമാനം.

യു.എ.ഇയിൽ രോഗം ഉറപ്പാക്കിയ 53ൽ 31 പേരും ഇന്ത്യക്കാരാണ്. ബഹ്റൈനിൽ പുതുതായി രോഗം സ്ഥിരീകരിച്ച 52ൽ 47ഉം പ്രവാസികളാണ്. മറ്റു രാജ്യങ്ങളിലെ കോവിഡ് പട്ടികയിലും ഇന്ത്യക്കാർ ധാരാളമുണ്ട്.

സൗദിയിലും കുവൈത്തിലും കർഫ്യു ശക്തമാക്കി. ദുബൈ ദേര അൽറാസ് മേഖലയിൽ രണ്ടാഴ്ചക്കാലം സമ്പൂർണ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയിൽ പുറത്തിറങ്ങുന്നതിനുള്ള രാത്രിവിലക്ക് തുടരും. മക്കയിലെ 5 മേഖലകളിൽ പൂർണ സമയ കർഫ്യുവും കുവൈത്തിലെ രാത്രികാല കർഫ്യുവും മാറ്റമില്ലാതെ തുടരുന്നു. കുവൈത്ത് പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് ഇന്നുമുതൽ. ലേബർ ക്യാമ്പുകളിൽ കോവിഡ് പരിശോധനക്ക് യു.എ.ഇ പദ്ധതി പ്രഖ്യാപിച്ചു.

Tags:    

Similar News