'സ്വീറ്റി, ബേബി' എന്ന് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക മാനം കാണാന്‍ കഴിയില്ല; കൊല്‍ക്കത്ത ഹൈക്കോടതി
കോസ്റ്റ് ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥ സീനിയര്‍ ഉദ്യോഗസ്ഥനെതിരെ നൽകിയ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം
കൊല്‍ക്കത്ത: സ്വീറ്റി, ബേബി തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക മാനം കാണാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. കോസ്റ്റ് ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥ സീനിയര്‍ ഉദ്യോഗസ്ഥനെതിരെ നൽകിയ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ ഇത്തരത്തില്‍ നിരീക്ഷണം നടത്തിയിരിക്കുന്നത്.
സ്വീറ്റി, ബേബി എന്നീ വാക്കുകള്‍ ഉപയോഗിച്ച് തന്നെ ലൈംഗികമായി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥയാണ് പരാതി നൽകിയത്. പരാതിക്കാരിയോട് താന്‍ ഒരിക്കലും ലൈംഗികച്ചുവയോടെ ആ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും അങ്ങനെ വിളിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ തന്നെ നിര്‍ത്തിയെന്നും ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കി.
ഇത്തരം പദങ്ങളുടെ പ്രയോഗം അനുചിതമാണെന്ന് ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി വിലയിരുത്തിയതായും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ എപ്പോഴും അതിന് ലൈംഗിക മാനം കാണേണ്ടതില്ലെന്നും കോടതി പറഞ്ഞു. വാട്‌സ് ആപ്പ് വഴി തനിക്കുണ്ടായ അനിഷ്ടം അറിയിച്ചതിനെത്തുടര്‍ന്ന് കുറ്റാരോപിതന്‍ പിന്നീട് ഒരിക്കലും ആവര്‍ത്തിക്കാത്തത് കൊണ്ട് അത് മനപ്പൂര്‍വം ഉപദ്രവിക്കുക എന്ന ഉദ്ദേശമില്ലെന്നതിന്റെ തെളിവാണെന്നും നിരീക്ഷിച്ച് കുറ്റാരോപിതനെതിരെയുള്ള ഹരജി കോടതി തള്ളി.