പുലികളി ചമയപ്രദര്‍ശനത്തിന് ഇക്കുറി മത്സരത്തിന്റെ ആവേശവും
ചമയ പ്രദര്‍ശനത്തിന് പുലികളിയുടേതിന് സമാനമായ പ്രാധാന്യം പകര്‍ന്നു നല്‍കിയാണ് ഈ വര്‍ഷം മത്സരം ഒരുക്കുന്നത്
തൃശൂരിലെ പുലികളിയില്‍ ഇക്കുറി ചമയ പ്രദര്‍ശനത്തിലും സംഘങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കും. ചമയ പ്രദര്‍ശനത്തിന് പുലികളിയുടേതിന് സമാനമായ പ്രാധാന്യം പകര്‍ന്നു നല്‍കിയാണ് ഈ വര്‍ഷം മത്സരം ഒരുക്കുന്നത്. എന്നാൽ ഇത്തവണ ആറ് സംഘങ്ങൾ മാത്രമാണ് പുലിക്കളിക്ക് പങ്കെടുക്കുന്നത്.
അര മണി കെട്ടി, വയറ് കുലുക്കി ചുവട് വെക്കുന്ന പുലികൾക്കായുള്ള കാത്തിരിപ്പിലാണ് തൃശൂർ.തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍ പുലികളിക്കായുള്ള ചമയങ്ങളുടെ പ്രദര്‍ശനം കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. പ്രദര്‍ശനത്തിന് കൂടുതല്‍ മിഴിവു പകരുകയെന്ന ഉദ്ദേശ്യത്തോടെ ഇക്കുറി പുലികളി ചമയ പ്രദര്‍ശനം മത്സരാധിഷ്ഠിതമായാണ് നടക്കുക. എന്നാൽ കഴിഞ്ഞ വര്‍ഷം പത്ത് സംഘങ്ങള്‍ പുലികളിയില്‍ പങ്കെടുത്തിരുന്നെങ്കിലും ഈ വര്‍ഷം ആറ് ടീമുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
പുലികളി സംഘങ്ങള്‍ക്കായി തൃശൂര്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ധനസഹായം ഒന്നേകാല്‍ ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു സംഘത്തിന് ഇരുപത് ലക്ഷത്തോളം രൂപ ചെലവു വരുന്നതിനാല്‍ കൂടുതല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുലികളി സംഘങ്ങള്‍. സെപ്തംബര്‍ ഏഴിനാണ് പുലികളി.