മലബാറിലെ പ്ലസ് വൺ പ്രതിസന്ധി: സീറ്റ് വർധനയല്ല, ബാച്ച് അനുവദിക്കലാണ് പരിഹാരം- ഷുക്കൂർ സ്വലാഹി

വിവിധ സാമൂഹിക അളവുകോലുകൾ പരിശോധിച്ചും പരിഗണിച്ചും പരിഹരിക്കേണ്ട പ്രശ്‌നമാണ് യഥാർഥത്തിൽ മലബാറിലെ സീറ്റ് പ്രശ്‌നം.

Update: 2024-05-20 14:55 GMT

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്‌നത്തിന് പരിഹാരം ജനസംഖ്യാനുപാതികമായി ബാച്ചുകൾ അനുവദിക്കലാണെന്നും സീറ്റ് വർധന അല്ലെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് പ്രശ്‌നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരോ വർഷവും എസ്എസ്എൽസി ഫല പ്രഖ്യാപനത്തോടെ കോലഹലങ്ങൾ ആരംഭിക്കും. സീറ്റ് വർധനയെന്ന തികച്ചും അശാസ്ത്രീയമായ പരിഹാരം നൽകി പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടുകയാണ് സാധാരണയായി അധികാരികളുടെ കലാപരിപാടി.

വിവിധ സാമൂഹിക അളവുകോലുകൾ പരിശോധിച്ചും പരിഗണിച്ചും പരിഹരിക്കേണ്ട പ്രശ്‌നമാണ് യഥാർഥത്തിൽ മലബാറിലെ സീറ്റ് പ്രശ്‌നം. മേഖലയിലെ പ്രധാന മതവിഭാഗമായ മുസ്ലിംകളുടെ ക്രമാനുഗത വിദ്യാഭ്യാസ വികാസത്തിന്റെ പരിണിതഫലമായ വർധിച്ച വിജയശതമാനത്തെ നിർമാണാത്മകമായി ഉപയോഗിക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തം.

Advertising
Advertising

പഠിക്കാൻ മിനിമം കുട്ടികൾ പോലുമില്ലാതെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്‌കൂളുകളും ബാച്ചുകളും കേരളത്തിന്റെ തെക്കൻ മേഖലയിൽ പ്രവർത്തിച്ച് വരുമ്പോഴാണ് പഠിക്കാൻ അടിസ്ഥാന സൗകര്യങ്ങളില്ലാതെ മലബാറിലെ വിദ്യാർഥികൾ പ്രയാസപ്പെടുന്നത്. ക്ലാസ് മുറികൾക്ക് ഉൾകൊള്ളാനാവാത്ത വിധമുള്ള സീറ്റ് വർധന അപഹാസ്യമാണ്. അധ്യാപകരുടെ മേൽ താങ്ങാനാവാത്ത ഭാരം കെട്ടിവയ്ക്കലാണ്.

വിദ്യാഭ്യാസം പൗരന്റെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ജനസംഖ്യാനുപാതികമായി ബാച്ചുകൾ അനുവദിച്ച് മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുകയാണ് വേണ്ടത്. കേവല രാഷ്ട്രീയ പ്രശ്‌നമായി ചുരുക്കാതെ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നമായി മനസിലാക്കി ബന്ധപ്പെട്ടവർ ശാശ്വതമായ പരിഹാരം കാണണം. പരിഹാരം കാണുന്നത് വരെ ശക്തമായ പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News