മലബാര്‍ സിമന്റ്സ് അഴിമതി: ഹൈകോടതിയില്‍ നിന്ന് ഫയല്‍ കാണാതായ സംഭവത്തില്‍ വീഴ്ച
ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായ സംഭവത്തില്‍ കോര്‍ട്ട് ഓഫിസര്‍ക്ക് വീഴ്ച പറ്റിയതായി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തി.
മലബാര്‍ സിമന്റ്സ് അഴിമതി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായ സംഭവത്തില്‍ കോര്‍ട്ട് ഓഫിസര്‍ക്ക് വീഴ്ച പറ്റിയതായി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തി. കോടതിയിലെ സുപ്രധാന സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കാനും ഫയല്‍ നീക്കം രേഖപെടുത്താനും രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ റിപോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.
മബലാര്‍ സിമന്‍റ്സ് അഴിമയിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജികളുടെ മൂന്നു സെറ്റ് ഫയലുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഹൈകോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തി ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നഷ്ടപ്പെട്ട ഫയലുകളിലുണ്ടായിരുന്നത് 51 രേഖകളായിരുന്നു. അഴിമതിക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ശുപാർശ ചെയ്തുളള യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ കുറിപ്പുകളാണ് നഷ്ടപ്പെട്ടവയിൽ അധികവും. ഫയല്‍ നഷ്ടപ്പെടാന്‍ കാരണമായ ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടിയ്ക്കാണ് വിജിലന്‍സ് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഫയല്‍ നീക്കം രേഖപ്പെടുത്തുകയും നിര്‍ണായക സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കുകയും വേണമെന്നും വിജിലന്‍സ് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.