തൃശൂര്‍ പൂരത്തിന്റെ വിളംബര ദിവസം മാത്രം തെച്ചികോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ സര്‍ക്കാർ തലത്തിൽ ധാരണ
തൃശൂര്‍ പൂരത്തിന്റെ വിളംബര ദിവസം മാത്രം തെച്ചികോട്ട്കാവ് രാമചന്ദ്രനെന്ന ആനയെ എഴുന്നള്ളിക്കാൻ സര്‍ക്കാർ തലത്തിൽ ധാരണ. ഇന്ന് ചേരുന്ന പൂരം നിരീക്ഷണ സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് വിലക്കിയ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് തൃശൂര്‍ പൂരത്തിൻറെ വിളംബര ദിവസം മാത്രം തെച്ചികോട്ട്കാവ് രാമചന്ദ്രനെന്ന ആനയെ എഴുന്നള്ളിക്കാൻ സര്‍ക്കാർ തീരുമാനിച്ചത്. അപകടം ഉണ്ടായാൽ ഉത്തരവാദത്തം ഏല്‍ക്കാമെന്ന് ഉടമകളില്‍ നിന്ന് ഉറപ്പ് എഴുതി വാങ്ങണമെന്നും നിയമോപദേശത്തിൽ പറയുന്നുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.
തൃശൂർ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് ചേരുന്ന പൂരം നിരീക്ഷണ സമിതിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതേ സമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് വിലക്കിയനടപടിയില്‍ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. തൃശൂർ ജില്ലാ കളക്ടറുടെ തീരുമാനമായിരിക്കും അന്തിമമെന്ന് കോടതി വ്യക്തമാക്കി. കലക്ടറുടെ തീരുമാനത്തിന് സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഹൈക്കോടതി വിധിയോടെ വനം വകുപ്പിന്‍റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി വനംമന്ത്രി കെ രാജു പ്രതികരിച്ചു