ജേക്കബ് - ജോസഫ് വിഭാഗങ്ങളുടെ ലയനം എളുപ്പമല്ല

ലയിക്കുമ്പോൾ അർഹമായ പരിഗണന സ്ഥാനമാനങ്ങളുടെ കാര്യത്തിൽ വേണമെന്നാണ് നേതാക്കൾ പറയുന്നത്.

Update: 2020-02-09 03:20 GMT
Advertising

ചർച്ചകൾ സജീവമായെങ്കിലും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയിക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം അത്രവേഗം നടപ്പായേക്കില്ല. യു.ഡി.എഫിലും പാർട്ടിക്കുള്ളിലും അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ ലയനം അസാധ്യമാകും. ഈ സാഹചര്യത്തിൽ മുതിർന്ന യു.ഡി.എഫ് നേതാക്കൾ തന്നെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ജോസ് കെ മാണിക്കെതിരെ യു.ഡി.എഫിൽ കരുത്ത് തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജേക്കബ് ഗ്രൂപ്പ് അടക്കമുള്ള മറ്റ് കേരള കോൺഗ്രസുകളെ ഒന്നിപ്പിക്കാൻ ജോസഫ് വിഭാഗം നീക്കം നടത്തുന്നത്. എന്നാൽ ലയിക്കുമ്പോൾ അർഹമായ പരിഗണന സ്ഥാനമാനങ്ങളുടെ കാര്യത്തിൽ വേണമെന്നാണ് നേതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ അനൂപ് ജേക്കബ് അടക്കം കടുത്ത നിലപാടുകളാണ് എടുത്തിട്ടുള്ളത്. മന്ത്രി സ്ഥാനം, പർട്ടിയിലെ രണ്ടാമൻ എന്നതടക്കമുള്ള കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. കൂടുതൽ സീറ്റുകളടക്കം ആവശ്യങ്ങള്‍ യു.ഡി.എഫിൽ ചോദിക്കാൻ ലയനത്തിലൂടെ സാധിക്കുമെങ്കിലും മോൻസ് ജോസഫ് അടക്കമുള്ളവരെ തഴയാനും ജോസഫിന് പറ്റില്ല. അതിനാലാണ് തന്റെ ആശയങ്ങളെ അംഗീകരിക്കുന്നവരുമായി ചർച്ച നടത്താമെന്ന് പി.ജെ പറയുന്നത്.

പഴയ ജോസഫ് ഗ്രൂപ്പ് വീണ്ടും ഒന്നായാൽ അർഹമായ പരിഗണന നല്കുമെന്ന സൂചനയാണ് യു.ഡി.എഫ് നേതാക്കൾ നല്‍കുന്നത്. പക്ഷെ ലയനത്തിന് മുൻപ് ആർക്കൊക്കെ എന്തൊക്കെ ലഭിക്കുമെന്ന കാര്യത്തിൽ യു.ഡി.എഫും വ്യക്തത വരുത്തേണ്ടി വരും. ലയനചര്‍ച്ച വിവാദമായതോടെ മുതിർന്ന യു.ഡി.എഫ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Full View
Tags:    

Similar News