ഭൂതത്താന്‍കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതില്‍ ആശങ്ക വേണ്ട

പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് അധികൃതര്‍

Update: 2020-05-30 11:59 GMT
Advertising

ഭൂതത്താന്‍കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതില്‍ ആശങ്ക വേണ്ടെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. ശ്രീ കല. ഭൂതത്താൻ കെട്ട് ഡാമിലെ ഷട്ടറുകൾ ഉയർത്തിയതോടെ പെരിയാറില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുമെന്ന ആശങ്ക പരന്നിരുന്നു. എന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത് പതിവ് നടപടി മാത്രമാണെന്നാണ് ശ്രീ കല അറിയിക്കുന്നത്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ബാരേജിന്റെ ഷട്ടറുകൾ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിന്റെ ഷട്ടറുകൾ തുറന്നു വയ്ക്കാറാണ് പതിവ്.

ഭൂതത്താന്‍ കെട്ട് ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്ന് നില്‍ക്കുകയാണ്. ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിന്റെ അളവ് ഉയർന്നിട്ടില്ല. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററും. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറിൽ നിന്നും ഇപ്പോൾ പുറത്തേക്കൊഴുകുന്നത്. ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും ജലസേചനത്തിനായുള്ള പമ്പിംഗ് താരതമ്യേന കുറച്ചിട്ടുണ്ട്. ഭൂതത്താൻകെട്ട് ബാരേജിൽ ജലനിരപ്പ് ക്രമമായി നിലനിർത്തുന്നതിന് 5 ഷട്ടറുകൾ 50 സെ.മീ വീതമാണ് നിലവില്‍ ഉയർത്തിയിട്ടുള്ളത്.

ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തിയപ്പോള്‍
Tags:    

Similar News