കമറുദ്ദീന്റെ അറസ്റ്റ്: മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു
ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു.
ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ പതിനൊന്നിന് കോഴിക്കോട് വെച്ചാണ് യോഗം. എം.സി കമറുദ്ദീന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ലീഗിന്റെ നിലപാട് ഈ യോഗത്തിലുണ്ടാവും. തദ്ദേശ തെരഞ്ഞെടുപ്പ് തീയതി കൂടി തീരുമാനിച്ചിരിക്കെ എം.സി കമറുദ്ദീന്റെ അറസ്റ്റ് തിരിച്ചടിയായേക്കുമോ എന്ന ഭയം ലീഗിനുണ്ട്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് കണ്ണൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 115 എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ശേഷം പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറുകയായിരുന്നു.