സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആറുമാസം കൂടി മരവിപ്പിച്ചു
സാമ്പത്തിക പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
Update: 2021-07-26 12:14 GMT
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ചത് ആറു മാസത്തേക്ക് കൂടി നീട്ടി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. സർവ്വകലാശാല ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
കോവിഡ് പ്രതിസന്ധികാരണം കഴിഞ്ഞ ഒരു വര്‍ഷമായി നീട്ടിവെച്ചിരുന്ന ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായതിനാലാണ് വീണ്ടും നീട്ടിയത്.
ഒരു വര്‍ഷമുള്ള അവധിയില്‍ ഉപയോഗിക്കാത്ത 30 അവധികളാണ് സറണ്ടര്‍ ചെയ്യാന്‍ കഴിയുക. മാര്‍ച്ച് 31 നു മുമ്പ് സറണ്ടര്‍ ചെയ്ത് തുക കൈപ്പറ്റിയിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം പി.എഫില്‍ ലയിപ്പിച്ചത്.