പന്തിരിക്കര കൊലപാതകം; വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ നടപടികള്‍ തുടങ്ങി
പ്രധാന പ്രതി സ്വാലിഹ് യു.എ.ഇയിലാണ്
കോഴിക്കോട്: കോഴിക്കോട് പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ അന്വേഷണസംഘം നടപടികൾ തുടങ്ങി. പ്രധാന പ്രതി സ്വാലിഹ് യു.എ.ഇയിലാണ്. ഇർഷാദ് കൊല്ലപ്പെട്ടതിന് ശേഷമാണ് ഇയാൾ യു.എ.ഇ യിലേക്ക് പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികൾ വിദേശത്താണ്. മൂന്ന് പേരും സ്വർണ്ണക്കടത്ത് സംഘാംഗങ്ങളാണ്. ഇർഷാദിന്‍റെ കൈ വശം സ്വർണ്ണം കൊടുത്തയച്ച കൊടുവള്ളി സ്വദ്ദേശി സാലിഹാണ് കേസിലെ മുഖ്യപ്രതി. സ്വർണ്ണം ഇർഷാദ് കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. ഇർഷാദ് മരിച്ചെന്നുറപ്പിച്ചതിന് ശേഷമാണ് സ്വാലിഹ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം. ജൂലായ് 17നാണ് കൊയിലാണ്ടി കോടിക്കൽ ബീച്ചിൽ നിന്നും മൃതദേഹം ലഭിക്കുന്നത്. 19 ന് ഡൽഹിയിൽ നിന്നും സ്വാലിഹ് കുടുംബസമേതം വിദേശത്തേക്ക് പോയി. ഇയാളെ കൂടാതെ മറ്റ് രണ്ട് പേരെയും നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൊലീസ് തുടങ്ങി.
ഇർഷാദിന്‍റെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. കാലിൽ പോറലേറ്റ പാടുണ്ടെന്നാണ് പ്രാഥമിക വിവരം . ഇർഷാദിനെ അപായപ്പെടുത്തിയതിന് ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടങ്ങി.