സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കാന്‍ നടപടി; 1800 കോടി ധനവകുപ്പ് അനുവദിച്ചു
ഡിസംബർ രണ്ടാം വാരത്തോടെ ഒക്ടോബർ, നവംബർ മാസത്തെ കുടിശ്ശിക നൽകും
By : Web Desk
Update: 2022-11-30 07:52 GMT
തിരുവനന്തപുരം: സാമൂഹിക പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. ഇതിനായി 1800 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ക്ഷേമ പെൻഷൻ വിതരണം വൈകിയത്. ഇത് സാധാരണക്കാർക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചർച്ചയായതോടെ കുടിശ്ശിക വേഗത്തിൽ തീർക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 1800 കോടി രൂപ അനുവദിക്കാനുള്ള ഫയലിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഒപ്പ് വെച്ചു.
ഡിസംബർ രണ്ടാം വാരത്തോടെ ഒക്ടോബർ, നവംബർ മാസത്തെ കുടിശ്ശിക നൽകും. ഡിസംബറിലേത് ഡിസംബർ അവസാനവും വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യേണ്ടി വരുന്നത് ധനവകുപ്പിനെ കൂടുതൽ വലയ്ക്കും. അടുത്ത മാസം ശമ്പളം നൽകാൻ കൂടുതൽ തുക കടമെടുക്കേണ്ടി വരും.