വിസ്മയ ഭര്‍തൃവീട്ടില്‍ നേരിട്ടത് കടുത്ത പീഡനമെന്ന് അമ്മ

100 പവനും ഒന്നരയേക്കര്‍ പുരയിടവും 10 ലക്ഷത്തിന്റെ കാറുമാണ് സ്ത്രീധനമായി പറഞ്ഞിരുന്നത്.

Update: 2021-06-22 16:16 GMT
Advertising

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിസ്മയ നേരിട്ടത് കടുത്ത പീഡനമെന്ന് വിസ്മയയുടെ അമ്മ സജിത. മീഡിയവണിന്റെ സ്പഷ്യല്‍ എഡിഷനിലാണ് അമ്മ സജിത വിസ്മയ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് പറഞ്ഞത്.

വിവാഹനിശ്ചയം കഴിഞ്ഞ് കൂടെ പോയപ്പോള്‍ തന്നെ സുഹൃത്തിന് മെസേജ് അയച്ചുവെന്ന പേരില്‍ കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നു. ഇതൊക്കെ പിന്നീടാണ് അവള്‍ പറഞ്ഞത്. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. പലപ്പോഴും ബാത്ത്‌റൂമില്‍ കയറി രഹസ്യമായാണ് അവള്‍ തന്നെ വിളിച്ചിരുന്നത്.

100 പവനും ഒന്നരയേക്കര്‍ പുരയിടവും 10 ലക്ഷത്തിന്റെ കാറുമാണ് സ്ത്രീധനമായി പറഞ്ഞിരുന്നത്. കോവിഡ് സാഹചര്യം വന്നതിനാല്‍ 80 പവന്‍ മാത്രമേ നല്‍കാനായുള്ളൂ. ബാക്കി 20 പവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കി. കാറ് കൊള്ളില്ലെന്ന് പറഞ്ഞാണ് മകളെ മര്‍ദിച്ചിരുന്നത്. കിരണിന്റെ വല്യച്ഛനാണ് സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ സംസാരിച്ചത്. എല്ലാം രഹസ്യമായി മതി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് നടത്തിയ അന്വേഷണത്തില്‍ കിരണിനെക്കുറിച്ച് മോശമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു.

മകളോട് വീട്ടിലേക്ക് തിരിച്ചുപോരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അച്ഛന് നാണക്കേടാവും എന്ന് പറഞ്ഞ് അവള്‍ ഭര്‍തൃവീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഞാന്‍ തിരിച്ചുപോന്നാല്‍ നാട്ടുകാര്‍ അച്ഛനെക്കുറിച്ച് മോശമാക്കി പറയും. അത് വേണ്ട, എല്ലാ സഹിച്ച് കിരണിനൊപ്പം ജീവിക്കാം എന്നായിരുന്നു വിസ്മയ പറഞ്ഞതെന്നും സജിത പറഞ്ഞു.

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News