വന്ദേഭാരത് എട്ടാം ഘട്ടം: കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 1,06,000 ഇന്ത്യക്കാർ കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങിയതായി എംബസി അറിയിച്ചു.

Update: 2020-11-04 02:16 GMT
Advertising

വന്ദേഭാരത് മിഷൻ എട്ടാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് 112 വിമാനങ്ങൾ. ഇൻഡിഗോ എയർലൈൻസ് കേരളത്തിലേക്ക് 18 സർവീസുകൾ നടത്തും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 1,06,000 ഇന്ത്യക്കാർ കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങിയതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് കുവൈത്തിൽ നിന്നുള്ള വിബിഎം സർവീസ് നടത്തുന്നത്. കേരളത്തിലേക്ക് 18 സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നവംബർ 3നും 26നും ഇടയിൽ കൊച്ചിയിലേക്ക് അഞ്ചും കോഴിക്കോടേക്ക് ഏഴും കണ്ണൂരിലേക്കു നാലും തിരുവനന്തപുരത്തേക്ക് രണ്ടും വിമാനങ്ങളുമാണ് യാത്ര നടത്തുക. ഇതിനു പുറമെ കുവൈത്ത് എയർ വേസ്, ജസീറ എയർവെയ്‌സ് എന്നിവയുടെ ചാർട്ടേർഡ് വിമാനങ്ങളും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

വന്ദേഭാരത മിഷൻ വിമാനങ്ങളിലും ചാർട്ടേർഡ് വിമാനങ്ങളിലുമായി ഇതുവരെ 1,06,000 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി എംബസ്സി അറിയിച്ചു. എംബസ്സിയുടെ രെജിസ്ട്രേഷൻ ഡ്രൈവിൽ 146000 പേരാണ് ഇതുവരെ രെജിസ്റ്റർ ചെയ്തത്. നാട്ടിലേക്ക് പോകാൻ താൽപര്യമുള്ള പൗരന്മാർ എത്രയും വേഗം അവസരം ഉപയോഗപ്പെടുത്തണമെന്ന് എംബസി നിർദേശിച്ചു. നാട്ടിൽ പോകാൻ ഒരുങ്ങുന്ന പ്രവാസികളുടെ യഥാർഥ കണക്ക് ലഭ്യമാക്കാൻ എംബസി കഴിഞ്ഞ ദിവസം പുതിയ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു.

അതിനിടെ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളുടെ വിലക്ക് നീക്കുന്ന കാര്യം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ചയായില്ല.

Full View
Tags:    

Similar News