കുവൈത്തിൽ പൊതുമാപ്പ് ഉപയോഗിച്ച് ഇതുവരെ 1,800ലധികം പ്രവാസികൾ രാജ്യം വിട്ടു

മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്

Update: 2024-04-23 14:54 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് ഉപയോഗിച്ച് ഇതു വരെ രാജ്യം വിട്ടത് 1,800-ലധികം പ്രവാസികൾ. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഗാർഹിക-സ്വകാര്യ തൊഴിലാളികളായ 4,565 പേരാണ് പിഴകൾ അടച്ച് റെസിഡൻഷ്യൽ സ്റ്റാറ്റസ് ശരിയാക്കിയത്. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, എത്യോപ്യ, ഈജിപ്ത്, സിറിയ തുടങ്ങിയ എംബസികളാണ് നിലവിൽ പൗരന്മാർക്ക് ഔട്ട്പാസുകൾ നൽകുന്നത്.

കുവൈത്തിൽ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. 2018 ജനുവരിയിലാണ് കുവൈത്തിൽ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെയുള്ള അവസരങ്ങൾ നൽകിയിട്ടും ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല.

അതേസമയം റസിഡന്റ്‌സ് നിയമലംഘർക്ക് പൊതുമാപ്പ് ഉപയോഗിച്ച് രാജ്യം വിടാനും റെസിഡൻസി പുതുക്കാനുമുള്ള സമയങ്ങൾ പുറത്തിറക്കി. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ രാവിലെ അനധികൃത താമസക്കാർക്ക് ഗവർണറേറ്റിലെ ശുഊൻ ഓഫീസിൽ (റെസിഡൻസി അഫേഴ്‌സ്) പ്രശ്‌നം പരിഹരിക്കാം.

വൈകുന്നേരം മൂന്നു മണി മുതൽ രാത്രി എട്ട് മണി വരെയാണ് മറ്റൊരു സമയം. കുവൈത്ത് വിട്ടുപോയി തിരിച്ചുവരാൻ ആഗ്രഹിക്കുന്ന നിയമലംഘകർ ഈ സമയത്ത് പാസ്പോർട്ടുമായോ ഔട്ട് പാസ് പോലെയുള്ള യാത്രാരേഖകളുമായോ മുബാറക് അൽകബീർ ഗവർണറേറ്റിലെയയോ ഫർവാനിയ ഗവർണറേറ്റിലെയോ ശുഊൻ ഓഫീസിലെത്തി പേര് രജിസ്റ്റർ ചെയ്യണം.

ആഭ്യന്തരമന്ത്രാലയത്തിന്റെ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത പാസ്പോർട്ടുള്ള, കുവൈത്ത് വിട്ടുപോകാൻ ആഗ്രഹിക്കുന്ന നിയമലംഘകർ അഡ്മിനിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതില്ല. പകരം ഇത്തരക്കാർക്ക് നേരിട്ട് നാട്ടിലേക്ക് പോകാവുന്നതാണ്. 2024 ഏപ്രിൽ 21 ഞായറാഴ്ച മുതലാണ് റെസിഡൻസി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയം നിലവിൽ വന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News