ബാലറ്റിലേക്ക് തിരിച്ചു പോകാൻ മഹാരാഷ്ട്ര; നിയമനിർമാണം നടത്തും

മാർച്ചിൽ നടക്കുന്ന സഭയുടെ ബജറ്റ് സമ്മേളനത്തിലാകും ബിൽ അവതരിപ്പിക്കുക

Update: 2021-02-03 06:44 GMT
Advertising

മുംബൈ: സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ മഹാരാഷ്ട്ര സർക്കാർ. ഇതിനായി നിയമസഭയിൽ ബില്ലവതരിപ്പിക്കുമെന്ന് നിയമസഭാ സ്പീക്കർ നാനാ പടോളെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ചിൽ നടക്കുന്ന സഭയുടെ ബജറ്റ് സമ്മേളനത്തിലാകും ബിൽ അവതരിപ്പിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലുമാണ് ബാലറ്റ് ഉപയോഗിക്കുക. ആദ്യമായാണ് ഒരു സംസ്ഥാനം ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കണം എന്ന ആവശ്യവുമായി നിയമനിർമാണം നടത്തുന്നത്. നിലവിൽ രാജ്യത്തുടനീളം ഇലക്ട്രോണിക് വോട്ടിങ് മെഷിനാണ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നത്.

ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരപരിധിയിൽപ്പെട്ടതാണ് തെരഞ്ഞെടുപ്പും അനുബന്ധ കാര്യങ്ങളും. ഇക്കാര്യത്തിൽ സംസ്ഥാന നിയമസഭകൾക്ക് നിയമനിർമാണം നടത്താമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഭരണഘടനയുടെ 328-ാം വകുപ്പ് പ്രകാരം ഇത്തരമൊരു നിയമനിർമാണത്തിന് അധികാരമുണ്ട് എന്നാണ് സംസ്ഥാന സർക്കാർ വാദം.

വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച ചെയ്തതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മന്ത്രി അമിത് ദേശ്മുഖ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ബാൽദേവ് സിങ് തുടങ്ങിയർ പങ്കെടുത്തു.

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾക്ക് സുതാര്യതയില്ലെന്നും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നുമുള്ള ആവശ്യം പ്രതിപക്ഷ കക്ഷികൾ നിരന്തരമായി ഉന്നയിക്കുന്നതാണ്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന മഹാവികാസ് അഖാഡിയിലെ ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളും ഈയാവശ്യം പല തവണ ഉന്നയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷിൻ തന്നെ മതിയെന്ന നിലപാടിലാണ് ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷനും ഇതേ നിലപാടാണ് ഉള്ളത്.

Tags:    

Similar News