പാക് തെരുവുകളില്‍ ഇന്ത്യന്‍ അനുകൂല ബാനറുകള്‍; ഒരാള്‍ പിടിയില്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാർ, സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീർ വിഭജന ബിൽ സഭയിൽ പാസായതിന് പിന്നാലെ പാകിസ്താനിൽ ഇന്ത്യൻ അനുകൂല ബാനറുകൾ ഉയർത്തി. പാക് തലസ്താനമായ ഇസ്‍ലാമാബാദിലെ അതീവ സുരക്ഷാ മേഖലകളിൽ ഉൾപ്പടെയാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാർ, സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് അഖണ്ഡ ഭാരതത്തിന്റെ ചിത്ര സഹിതമുള്ള ബാനറുകൾ സ്ഥാപിച്ചത്. കശ്മീര്‍ ബില്‍ പാസായതിന് പിറകെ ശിവ സേന നേതാവ് സഞ്ജയ് റാവത്ത് നടത്തിയ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകളും ഇസ്‍ലാമാബാദിൽ നിന്നും കണ്ടെടുത്തു.
‘ഇന്ന് ഞങ്ങൾ ജമ്മു കശ്മീർ പിടിച്ചെടുത്തു. നാളെ ബലൂചിസ്താനും പാക് അധീന കശ്മീരും കീഴടക്കും. അവിഭക്ത ഇന്ത്യ എന്ന സ്വപനം യാഥാർത്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്’ എന്നായിരുന്നു സഞ്ജീവ് റാവത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ഉൾക്കൊള്ളുന്ന അഖണ്ഡ ഭാരതത്തിന്റെ ചിത്രത്തിന് കീഴിൽ, മഹാഭാരതത്തിലേക്ക് ഒരു ചുവട് കൂടി എന്ന വാചകമുള്ള ബാനറുകളും തലസ്ഥാനത്ത് നിന്നും കണ്ടെടുത്തു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.