ബി.ജെ.പിയുടെ കെണിയില്‍ വീഴില്ല, കാവിവല്‍ക്കരിക്കാനുള്ള നീക്കം നടക്കില്ല: രജനീകാന്ത്
ദൈവം അനുവദിച്ചാല്‍ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് 2017ൽ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ബി.ജെ.പിയുടെ കെണിയിൽ വീഴില്ലെന്നും തന്നെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. തമിഴ് കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബി.ജെ.പി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് രജനീകാന്തിന്‍റെ പ്രതികരണം.
"ബി.ജെ.പിയില്‍ ചേരാന്‍ അവര്‍ എനിക്ക് ഒരു വാഗ്ദാനവും നല്‍കിയിട്ടില്ല. പക്ഷേ ബി.ജെ.പി തിരുവള്ളുവരെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതുപോലെ എന്നെയും കാവിവല്‍ക്കരിച്ച് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ കെണിയില്‍ ഞാന്‍ വീഴില്ല, തിരുവള്ളുവരും"- രജനീകാന്ത് വ്യക്തമാക്കി.
ദൈവം അനുവദിച്ചാല്‍ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് 2017ൽ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. നോട്ട് നിരോധനം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ 370ആം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ കേന്ദ്ര നടപടികളെ പിന്തുണച്ചതോടെ രജനീകാന്ത് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായി. ബി.ജെ.പി നേതാവ് പൊന്‍രാധാകൃഷ്ണന്‍ രജനീകാന്തിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രജനി നിലപാട് വ്യക്തമാക്കിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ये à¤à¥€ पà¥�ें- നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ ആതിഷ് തസീറിന്റെ പൗരത്വം റദ്ദാക്കി
ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ രജനീകാന്തിനെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ താരത്തിന്റെ പ്രസ്താവന. ഐകൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡാണ് രജനിക്ക് സമ്മാനിക്കുക.