യു.പിയിൽ മുസ്‌ലിം വോട്ടർമാരെ വോട്ട് ചെയ്യിക്കാതെ പൊലീസ് അടിച്ചോടിച്ചെന്ന് പരാതി; ഐഡി കാർഡുകൾ തട്ടിയെടുത്തെന്നും ആളുകൾ

തന്നെയും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് എസ്.പി സ്ഥാനാർഥി സിയാ-ഉർ-റഹ്മാനും പരാതിയുന്നയിക്കുകയും പൊലീസ് ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.

Update: 2024-05-07 15:22 GMT

ലഖ്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം നടന്ന ഉത്തർപ്രദേശിലെ സംഭലിൽ പൊലീസ് മുസ്‌ലിം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തടയുകയും ലാത്തിച്ചാർജ് നടത്തി ഓടിക്കുകയും ചെയ്തതായി പരാതി. പൊലീസ് തങ്ങളുടെ ആധാർ കാർഡുകൾ തട്ടിയെടുത്തെന്നും തിരിച്ചയച്ചെന്നും മർദിച്ചെന്നും പ്രായമായവരുൾപ്പെടെയുള്ള നിരവധി സ്ത്രീകളും പുരുഷന്മാരും പറയുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭൽ ലോക്‌സഭാ മണ്ഡലത്തിലെ അസ്മൗലി ഗ്രാമത്തിലെ ഒവാരിയിലെ 181, 182, 183, 184 ബൂത്തുകളിലാണ് സംഭവം. ഒരു ബൂത്തിൽ നിന്നും പൊലീസ് വോട്ടർമാരെ വിരട്ടിയോടിക്കുന്നതിന്റെയും ലാത്തി കൊണ്ടുള്ള മർദനത്തിൽ പലർക്കും പരിക്കേറ്റതിന്റേയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്നെയും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് എസ്.പി സ്ഥാനാർഥി സിയാ-ഉർ-റഹ്മാനും പരാതിയുന്നയിക്കുകയും പൊലീസ് ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. വിഷയത്തിൽ എതിർപ്പറിയിച്ച സിയാ-ഉർ-റഹ്മാനെ പൊലീസ് ഉദ്യോ​ഗസ്ഥർ തള്ളിമാറ്റുകയും ചെയ്തു. വോട്ട് ചെയ്യാൻ ഒരു വിഭാ​ഗം വോട്ടർമാരെ പൊലീസ് അനുവദിക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു. 

Advertising
Advertising

'ഞങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പൊലീസ് ഞങ്ങളുടെ ആധാർ കാർഡുകളും വോട്ടർ ഐ.ഡി കാർഡുകളും തട്ടിയെടുക്കുകയും ഞങ്ങളുടെ താടിയിൽ പിടിച്ച് വലിച്ച് അപമാനിക്കുകയും ചെയ്തു'- ഒരു വോട്ടർ പറഞ്ഞു. വോട്ട് ചെയ്യാനെത്തിയ തങ്ങളുടെ ആധാർ കാർഡുകൾ വ്യാജമാണെന്ന് ആരോപിച്ച് പൊലീസ് തിരിച്ചയച്ചെന്ന് വോട്ട് ചെയ്യാനാവാതെ മടങ്ങേണ്ടിവന്ന സ്ത്രീകളും ഒരു വീഡിയോയിൽ പറയുന്നു.

'വോട്ട് ചെയ്യാൻ പോയ ഞങ്ങളെ പൊലീസുകാർ മർദിച്ചു. ഞങ്ങളുടെ ആധാർ കാർഡുകൾ വ്യാജമാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. അവർ ഞങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല'- ഒരു പ്രായമായ സ്ത്രീ പറഞ്ഞു. അതേസമയം, വോട്ടർ കാർഡുകൾ പരിശോധിക്കാനുള്ള അവകാശം പോളിങ് ഉദ്യോഗസ്ഥർക്കാണെന്നും പൊലീസുകാർക്കല്ലെന്നും സംഭൽ എഎസ്പി അനുകൃതി ശർമ മറ്റ് ഉദ്യോ​ഗസ്ഥരോട് പറയുന്നത് മറ്റൊരു വീഡിയോയിൽ കാണാം.

ഇത് പൊലീസിൻ്റെ ജോലിയല്ല. വോട്ടർമാർ പോവട്ടെ. അവർ വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിങ് ഓഫീസറാണ് പറയേണ്ടതെന്നും എഎസ്പി കൂട്ടിച്ചേർത്തു. വോട്ടർമാരെ പോളിങ് ബൂത്തിനകത്തേക്ക് കടത്തിവിടാൻ അവർ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

അതേസമയം, ജില്ലയിൽ വ്യാജ വോട്ട് ചെയ്യാനെത്തിയ 50ലധികം പേരെ പിടികൂടിയതായി സംഭൽ പൊലീസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അവകാശപ്പെട്ടു. 'സംഭൽ ജില്ലയിൽ, വ്യാജ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സംശയാസ്പദമായി 50ലധികം ആളുകളെ പൊലീസ് പിടികൂടി. അന്വേഷണത്തിന് ശേഷം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. വോട്ടെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുന്നു'- ട്വീറ്റിൽ പറയുന്നു.

ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. തുറമുഖ വികസനത്തിനായി കല്യാൺപൂർ താലൂക്കിലെ ഗന്ധ്‌വി വില്ലേജിൽ താമസിക്കുന്ന ഇവരുടെ വീടുകൾ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയിരുന്നു. ഇവർ ദ്വാരക നിയമസഭാ മണ്ഡലത്തിൽ വർഷങ്ങളായി വോട്ട് ചെയ്യുന്നവരാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. എന്നാൽ ഇവിടെയുള്ള 350 മത്സ്യത്തൊഴിലാളികൾക്ക് ഇത്തവണ വോട്ടവകാശമില്ല.

സമാനരീതിയിൽ നവദ്ര ഗ്രാമത്തിലും മുസ്‌ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. വർഷങ്ങളായി ഇവരും ദ്വാരക അസംബ്ലി മണ്ഡലത്തിലെ വോട്ടർമാരാണ്. എന്നാൽ ഇത്തവണ ഇവിടെയുള്ള 225 മുസ്‌ലിംകളുടെ വോട്ടുകൾ പട്ടികയിൽനിന്ന് നീക്കി. ഇവരുടെ പേരുകൾ മറ്റൊരു മണ്ഡലത്തിലും വോട്ടർ പട്ടികയിൽ ചേർത്തിട്ടുമില്ല. തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹരജികൾ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News