ഇന്ത്യന്‍ റിപബ്ലിക് @ ഷാഹീന്‍ ബാഗ്; തെരുവിലിറങ്ങി ആയിരങ്ങള്‍
ദേശീയ ഗാനം ആലപിച്ചും ഭരണഘടനാ ആമുഖം വായിച്ചും പ്രതിഷേധക്കാർ റിപബ്ലിക് ദിനം ആഘോഷിച്ചു
രാജ്യത്തിന്റെ എഴുപത്തിയൊന്നാം റിപബ്ലിക് ദിനം കെങ്കേമമാക്കി ഷാഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രതിഷേധക്കാർ. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഷാഹീൻ ബാഗിൽ ത്രിവർണ്ണ പതാകയേന്തി ആയിരങ്ങളാണ് തെരുവിൽ അണിനിരന്നത്.
ദേശീയ ഗാനം ആലപിച്ചും ഭരണഘടനാ ആമുഖം വായിച്ചും പ്രതിഷേധക്കാർ റിപബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹി ഓഖ്ലയില്‍ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മ സൈറ ബാനുവും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ചേര്‍ന്നാണ് ഷാഹീന്‍ ബാഗില്‍ ദേശീയ പതാക ഉയര്‍ത്തിയത്.
പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന്റെ തുടക്കം മുതൽ ഷാഹീൻ ബാഗ് തെരുവിലാണ്. സ്ത്രീകളുടെ നേതൃത്വത്തിൽ തുടർച്ചയായി നടക്കുന്ന ഷാഹീൻ ബാഗ് സമരത്തിന് വ്യാപക പിന്തുണയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ചത്. അതിനിടെ, ഡിസംബർ പതിനഞ്ച് മുതൽ പ്രതിഷേധം നടക്കുന്ന ഷാഹീൻ ബാഗ് - കാളിന്ദീഗുഞ്ച് പാത തുറക്കുന്നതിന് വേണ്ട നടപടികൾ കെെകൊള്ളണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തു.