ശഹീന്‍ ബാഗില്‍ ബുര്‍ഖ ധരിച്ചെത്തിയ ബി.ജെ.പി അനുയായിയെ പിടികൂടി പ്രതിഷേധക്കാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്ന, ബി.ജെ.പി അനുയായിയായ ഗുഞ്ച കപൂറിനെയാണ് പിടികൂടിയത്.
സി.എ.എ വിരുദ്ധ പ്രതിഷേധം തുടരുന്ന ഡൽഹി ശഹീൻ ബാഗില്‍ നാടകീയ രംഗങ്ങള്‍. സംശയാസ്പദമായ സാഹചര്യത്തില്‍ ശഹീന്‍ ബാഗിലെ പ്രതിഷേധ വേദിയും സമരക്കാരെയും രഹസ്യമായി കാമറയില്‍ പകര്‍ത്തുകയായിരുന്ന ബി.ജെ.പി അനുയായിയെ പ്രതിഷേധക്കാര്‍ കൈയ്യോടെ പിടികൂടിയതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്.
ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്ന, ബി.ജെ.പി അനുയായിയായ ഗുഞ്ച കപൂറിനെയാണ് പ്രതിഷേധക്കാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. റൈറ്റ് നരേറ്റീവ് എന്നൊരു യൂട്യൂബ് ചാനലും ഇവര്‍ നടത്തുന്നുണ്ട്. ബുര്‍ഖ ധരിച്ചെത്തിയ ഗുഞ്ച കപൂറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സമരക്കാരോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചതോടെ ഗുഞ്ച പ്രതിഷേധക്കാരുടെ സംശയമുനയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പക്കല്‍ നിന്നും കാമറയും കണ്ടെത്തി. ഇതോടെ പൊലീസ് സ്ഥലത്തെത്തി ഗുഞ്ചയെ കസ്റ്റഡിയിലെടുത്തു. ചില ടിവി ചാനലുകളില്‍ ബി.ജെ.പിയെ പിന്തുണച്ച് ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രവര്‍ത്തകയാണ് ഗുഞ്ച. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍, ലഖ്‌നൗവിൽ നിന്നുള്ള അനുഭാവിയാണെന്ന് ഗുഞ്ച അവകാശപ്പെടുന്നുണ്ട്.
ഇതിനെ ചോദ്യം ചെയ്യുന്ന പ്രാദേശിക വനിതാ പ്രക്ഷോഭകര്‍ ഗുഞ്ച കപൂറിനെ നിര്‍ത്തിപ്പൊരിക്കുന്നതും കാണാം. “നിങ്ങൾ എന്തിനാണ് ബുർഖ ധരിച്ചത്? നിങ്ങൾ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണോ. നിങ്ങളുടെ മുഖം മറയ്ക്കരുത്.” പ്രതിഷേധക്കാരായ സ്ത്രീകള്‍ ഗുഞ്ചയോട് പറഞ്ഞു. പിടിക്കപ്പെട്ടപ്പോൾ, താൻ ലഖ്‌നൗവിൽ നിന്നാണ് വരുന്നതെന്നും സി.എ.എയ്‌ക്കെതിരെ പ്രതിഷേധം നടത്തുന്നവരുടെ അനുഭാവിയാണെന്നും ഗുഞ്ച കപൂർ സമരക്കാരോട് പറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ശഹീന്‍ ബാഗിലെ പ്രതിഷേധത്തെ പിന്‍വാതില്‍ വഴി തകര്‍ക്കാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശഹീന്‍ ബാഗിലും പരിസരത്തും കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായിരുന്നു.