സത്യപ്രതിജ്ഞ ചടങ്ങില്‍ വ്യത്യസ്തമായത് കെജ്‌രിവാള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം
പൗരത്വനിയമം ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ബി.ജെ.പിക്കെതിരായ രാഷ്ട്രീയ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാന്‍ കെജ്‌രിവാള്‍ തയ്യാറായില്ല.
അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യത്യസ്തമാകുന്നത് അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ട് കൂടിയാണ്. പൗരത്വനിയമം ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ബി.ജെ.പിക്കെതിരായ രാഷ്ട്രീയ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാന്‍ കെജ്‌രിവാള്‍ തയ്യാറായില്ല.
പ്രധാനമന്ത്രിയെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന സന്ദേശവും കെജ്‌രിവാള്‍ നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവ്. താൻ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുക എന്ന വാക്ക് ഉറപ്പാക്കാൻ കേന്ദ്രവുമായി ഇടയാനില്ലെന്ന് പരോക്ഷമായി പറഞ്ഞു വെക്കുകയാണ് ഇതിലൂടെ കെജ്‌രിവാള്‍. പൗരത്വ സമരം ഉയർത്തികാട്ടി കെജ്‌രിവാളിനെ തീവ്രവാദി എന്നടക്കം ബി ജെ പി വിളിച്ചിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിപക്ഷത്തിനൊപ്പം ചേർന്ന് ബി.ജെ.പിയെ ആക്രമിക്കാൻ കെജ്‌രിവാള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷവും കണക്കു കൂട്ടി. അത് കൊണ്ട് തന്നെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ ഐക്യവേദിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതും. പ്രതിപക്ഷത്തിന് തിരിച്ചടിയും ബി.ജെ.പി സർക്കാരിന് കരുത്തും പകരുന്ന നടപടിയാണ് കെജ്‌രിവാളില്‍ നിന്ന് ഉണ്ടായത്. ഡൽഹി എന്നതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവും അദ്ദേഹം മുന്നോട്ട് വെക്കുന്നില്ലെന്ന് സാരം.