ശാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പ്രക്ഷോഭകരെ ഒഴിപ്പിക്കുമെന്ന് ഹിന്ദുസേന‍ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു, ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുള്ളത്

Update: 2020-03-01 05:31 GMT
Advertising

പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീന്‍ ബാഗില്‍ 144 പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായാണ് ശാഹീന്‍ ബാഗില്‍ 144 പ്രഖ്യാപിച്ചത് എന്നാണ് പൊലീസ് ഭാഷ്യം. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം നിലലയുറപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭകരെ ഒഴിപ്പിക്കുമെന്ന് ഹിന്ദുസേന‍ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം രാജ്യത്തെ ഞെട്ടിച്ച കലാപത്തിന് ശേഷം വടക്ക് - കിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കലാപത്തിനിരകളായവർക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങൾ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. ഇതുവരെ 42 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

കലാപമുണ്ടാക്കിയ ഞെട്ടലില്‍ നിന്നും വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ജനത ഇനിയും മുക്തരായിട്ടില്ല. എല്ലാം നഷ്ടപ്പെട്ടവരാല്‍ നിറഞ്ഞിരിക്കുകയാണ് പുനരധിവാസ കേന്ദ്രങ്ങള്‍. മുസ്തഫബാദ്, ബ്രംപുര എന്നിവിടങ്ങള്‍ക്ക് പുറമെ കൂടുതല്‍ ഇടങ്ങളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കും. ഭക്ഷണവും വെള്ളവും വസ്ത്രവും അടക്കമുള്ളവ വിതരണം ചെയ്യുന്നുണ്ട്. മരുന്ന് കടകളും പലചരക്ക് കടകളും തുറക്കാനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മുടങ്ങിയ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള 200ല്‍ അധികം പേരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു. കലാപ കേസിൽ 630ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 123 ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഐ.ബി സ്റ്റാഫ് അങ്കിത് ശർമ വധക്കേസിൽ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനായും ജാഫറബാദിൽ വെടി ഉതിർത്തയാൾക്കായും പോലീസ് തിരച്ചിൽ തുടരുകയാണ്.

Tags:    

Similar News