‘രാജ്യത്തിന്റെ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൻ ജയിച്ചു’; ബി.ജെ.പിക്കെതിരെ സാക്ഷി മാലിക്

‘ശ്രീരാമന്റെ പേരിൽ വോട്ട് തേടുന്നവർക്ക് അദ്ദേഹം കാണിച്ചുതന്ന പാത വേണ്ട’

Update: 2024-05-02 16:40 GMT
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കൈസർഗഞ്ച് സീറ്റിൽ ലൈംഗിക പീഡനക്കേസിലെ പ്രതി ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകൻ കരൺ ഭൂഷൻ സിങ്ങിനെ സ്ഥാനാർത്ഥിയാക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്. ‘രാജ്യത്തിന്റെ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ വിജയിച്ചു’ -സാക്ഷി മാലിക് എക്സിൽ കുറിച്ചു.

‘ഞങ്ങളെല്ലാവരും കരിയർ പണയപ്പെടുത്തിയാണ് വെയിലത്തും മഴയിലും ദിവസങ്ങളോളം തെരുവിൽ പ്രതിഷേധിച്ചത്. നാളിതുവരെ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾ ഒന്നും ആവശ്യപ്പെട്ടില്ല, നീതി മാത്രമാണ് ആവശ്യപ്പെട്ടത്.

ഇന്ന് അയാളുടെ മകന് ടിക്കറ്റ് നൽകിയതിലൂടെ നിങ്ങൾ രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു. ഒരു മനുഷ്യന്റെ മുന്നിൽ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോ? ശ്രീരാമന്റെ പേരിൽ വോട്ടുകൾ മാത്രം മതി, അദ്ദേഹം കാണിച്ചുതന്ന പാതയോ?’ -സാക്ഷി മാലിക് ചോദിച്ചു.

ബ്രിജ് ഭൂഷൻ സിങ് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന കാലത്താണ് ലൈംഗികാരോപണം ഉയർന്നത്. ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും ഉൾപ്പെടെ നിരവധി പേർ ഇദ്ദേഹത്തിനെതിരെ സമരവുമായി രംഗത്തുണ്ടായിരുന്നു.

താരങ്ങളുടെ പ്രതിഷേധം കനത്തതോടെ ഡൽഹി പൊലീസ് 2023 ജൂണിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, അടുത്ത മാസം ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. ആറ് തവണ എം.പിയായ ബ്രിജ് ഭൂഷൻ ഇത്തവണയും മത്സരിക്കുമെന്ന സൂചനകൾ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. മണ്ഡലത്തിലെ 99.9 ശതമാനം പേരും താൻ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, ഒടുവിൽ മകൻ കരൺ സിങ്ങിന് സീറ്റ് നൽകാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

ഉത്തർപ്രദേശ് റെസ്‍ലിങ് അസോസിയേഷൻ പ്രസിഡന്റാണ് കരൺ. കൂടാതെ ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ച് സഹകരണ ​ബാങ്ക് ചെയർപേഴ്സൻ സ്ഥാനവും വഹിക്കുന്നുണ്ട്. ബ്രിജ് ഭൂഷണിന്റെ മറ്റൊരു മകൻ പ്രതിക് ഭൂഷൻ സംസ്ഥാനത്തെ എം.എൽ.എയാണ്.

മെയ് 20നാണ് കൈസർഗഞ്ചിൽ തെരഞ്ഞെടുപ്പ്. 5.81 ലക്ഷം വോട്ട് നേടിയാണ് കഴിഞ്ഞതവണ ബ്രിജ് ഭൂഷൻ ഇവിടെനിന്ന് ജയിച്ചത്. കൈസർഗഞ്ച് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള അദ്ദേഹം ഉത്തർപ്രദേശിലെ ഗോണ്ട, ബൽറാംപൂർ മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

മകനെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ എം.പിയുടെ വീട്ടിൽ ആഘോഷങ്ങൾ നടന്നു. ഇവിടെയുള്ള ജനങ്ങളെ സേവിക്കാൻ തന്നെ അനുവദിച്ചതിൽ പാർട്ടി നേതൃത്വത്തോടും പൊതുജനങ്ങളോടും താൻ നന്ദിയുള്ളവനാണെന്ന് കരൺ ഭൂഷൺ സിങ് പറഞ്ഞു. താൻ പാർട്ടിയേക്കാൾ വലുതല്ലെന്നും പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബ്രിജ് ഭൂഷൺ സിങ് പറഞ്ഞു. ഇതാദ്യമായാണ് കരൺ ഭൂഷൻ സിങ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News