ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടില്ല
ഹർജികൾ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിക്കില്ല.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിക്കില്ല. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആവശ്യം തള്ളി. എന്നാൽ കേസ് എന്ന് മുതൽ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയില്ല.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് മുൻപ് രണ്ട് വ്യത്യസ്‌ത വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാൽ ഏഴ് അംഗ വിശാല ബെഞ്ച് കേസ് പരിഗണിക്കണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. 1957 ജനുവരി 26ന് ജമ്മു കശ്മീർ ഭരണഘടന നിലവിൽ വന്നതോടെ പ്രത്യേക പദവി ഇല്ലാതായി എന്നായിരുന്നു 1959ലെ വിധി. 1970ലെ സമ്പത്ത് കൗൾ കേസിൽ കോടതി വ്യക്തമാക്കിയത് പ്രത്യേക പദവി ശാശ്വതമാണ്, ജമ്മു കശ്മീരുമായുള്ള ബന്ധം നിലനിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ഊർജ സ്രോതസാണ് ഈ പ്രത്യേക പദവി എന്നുമാണ്.
എന്നാൽ പഴയ രണ്ട് വിധികൾ തമ്മിൽ വൈരുദ്ധ്യങ്ങൾ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികൾ നിലവിലെ ബഞ്ച് തന്നെ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.