പൗരത്വ നിയമ ഭേദഗതിയിൽ സ്റ്റൈൽ മന്നൻ്റെ യു ടേൺ

യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ്, സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ വിഷയങ്ങളിലെ മുൻ നിലപാടുകളിൽ നിന്ന് രജനീകാന്ത് തെല്ലൊന്ന് മാറിയത്

Update: 2020-03-06 14:13 GMT
Advertising

ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട രജനി മക്കൾ മൻട്രം യോഗത്തിന് പിന്നാലെ, പൗരത്വ ഭേദഗതി വിഷയത്തില്‍ രജനീകാന്ത് നടത്തിയ പ്രസ്താവന കൃത്യമായ രാഷ്ട്രീയമായിരുന്നു. ഇന്ത്യയിലെ മുസ്‍ലിം വിഭാഗങ്ങൾക്ക് നിയമ ഭേദഗതി കൊണ്ട് ബുദ്ധിമുട്ടുണ്ടാവില്ലെന്നും അങ്ങനെയുണ്ടായാൽ നിങ്ങൾക്ക് മുൻപിൽ ഞാൻ നടക്കുമെന്നും ആദ്യം പ്രഖ്യാപിച്ച രജനി, ഡൽഹി കലാപത്തിലെ ഇരകൾക്ക് വേണ്ടി സംസാരിക്കാൻ രണ്ടാഴ്ചയോളം സമയമെടുത്തു. സി.എ.എയെ അനുകൂലിച്ച് പിന്നെയുമുണ്ടായി സ്റ്റൈൽ മന്നൻ്റെ സിനിമാ ഡയലോഗുകൾ. അതിനിടയിൽ താരത്തിന് മേൽ ചുമത്തിയിരുന്ന ആദായ നികുതി കേസ് പിൻവലിച്ചിരുന്നുവെന്നത് മറ്റൊരു സത്യം. എന്നാൽ ഇപ്പോൾ താരം കൃത്യമായ രാഷ്ട്രീയ ലൈനിലാണ്. ഇന്നലെ രജനി മക്കൾ മൻട്രം ഭാരവാഹികളുടെ യോഗത്തിൽ പ്രധാന ചർച്ച, രാഷ്ട്രീയ പാർട്ടി രൂപീകരണം തന്നെയായിരുന്നു.

യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ്, സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ വിഷയങ്ങളിലെ മുൻ നിലപാടുകളിൽ നിന്ന് രജനീകാന്ത് തെല്ലൊന്ന് മാറിയത്. വിഷയത്തിൽ രാഷ്ട്രീയ ചർച്ചകളല്ല വേണ്ടതെന്നും മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാവണമെന്നും രജനി ആവശ്യപ്പെട്ടു. യോഗം നടത്തുന്നതിന് രണ്ട് ദിവസം മുൻപെ വിവിധ മുസ്‍ലിം സംഘടനകളുമായും താരം ചർച്ച നടത്തിയിരുന്നു. 2021 ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് രജനിയിപ്പോൾ. അതിന് മുന്നോടിയായി നിലവിൽ ഏറെ ചർച്ചയായ വിഷയങ്ങളിൽ, ഇരകളുടെ പക്ഷത്ത് നിന്നുള്ള പ്രതികരണങ്ങളും ഉണ്ടാകുന്നു. വോട്ട് തന്നെയാണ് രജനിയുടെ ബി.ജെ.പി പ്രേമത്തെ താൽകാലികമായെങ്കിലും മാറ്റി നിർത്തുന്നത്. വരുന്ന ഏപ്രിൽ 14 നു ശേഷം എപ്പോൾ വേണമെങ്കിലും രജനി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മക്കൾ മൻട്രം ജില്ലാ ഭാരവാഹികളുടെ യോഗം താരം തന്നെ വിളിച്ചു ചേർത്തത്. 2017 ഡിസംബർ 31 ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യപിച്ചതിന് ശേഷം നിരവധി തവണകളിലായി പാർട്ടി പ്രഖ്യാപനം സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇതെല്ലാം രജനീകാന്ത് നിഷേധിക്കുകയും ചെയ്തു.

Tags:    

Similar News