രാജ്യത്ത് വര്‍ധിച്ച് വരുന്ന മുസ്‍ലിം വിരുദ്ധത വിദേശത്ത് ഇന്ത്യയുടെ മോശം പ്രതിച്ഛായക്ക് കാരണമാകുന്നു: ശശി തരൂര്‍
കഴിഞ്ഞ ദിവസങ്ങളിലായ് അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ‘ഇസ്ലാമോഫോബിയ’ ആരോപിക്കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പരാമര്‍ശം.
ഇന്ത്യയില്‍ മുസ്‍ലിംങ്ങള്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മുസ്‍ലിം വിരുദ്ധ അഭിപ്രായങ്ങളും വിദേശത്ത് പ്രതികൂല പ്രതികരണങ്ങളുണ്ടാക്കുന്നുവെന്ന മുന്നറിയിപ്പുമായ് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത് മൂലം തുടര്‍ച്ചയായ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കോട്ടങ്ങളെ മറികടക്കാന്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെയാണ് മാറ്റേണ്ടതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായ് അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ “ഇസ്ലാമോഫോബിയ’ ആരോപിക്കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പരാമര്‍ശം.
നേരത്തെ യു.എ.ഇ രാജകുമാരിയും കുവൈത്ത് സര്‍ക്കാരും ഈ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവിധ മുസ്‍ലിം സംഘടനകളും മറ്റ് അറബ് രാഷ്ട്രങ്ങളും നേരത്തെ തന്നെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളരുന്നത് തടയാന്‍ വേണ്ട നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ സമവായ ശ്രമങ്ങളും നടത്തിയിരുന്നു. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ വിമര്‍ശനം അദ്ഭുതപ്പെടുത്തുന്നതല്ലെന്നായിരുന്നു ശശി തരൂരിന്‍റെ വാക്കുകള്‍.
‘ഗവര്‍ണ്‍മെന്‍റ് എന്ത് പറയുന്നു എന്നതല്ല കാര്യം, അവരും മറ്റുള്ളവരും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ് കാര്യം. ഉന്നത പദവികളലങ്കരിക്കുന്ന മോദി സർക്കാരിന്‍റെ കടുത്ത പിന്തുണക്കാരിൽ പലരുടെയും മോശപ്പെട്ട പെരുമാറ്റങ്ങള്‍ തടയുന്നതില്‍ ഭരണകൂടം ദയനീയമായ് പരാജയപ്പെട്ടു. ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നത്’ തരൂര്‍ പറഞ്ഞു.
മുസ്‍ലിം വ്യാപാരികളില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ ആയ സുരേഷ് തിവാരിയെ ആരും മറന്നിട്ടുണ്ടാകില്ല. ഇയാള്‍ക്ക് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മുമ്പ് കേന്ദ്ര മന്ത്രി നിരഞ്ജൻ ജ്യോതിയും 2014ല്‍ സമാന പ്രസ്താവന നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ പാര്‍ട്ടിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിക്കുന്നതില്‍ നിന്നും മൌനം നടിക്കുകയാണ്. ഒരു ഖേദം പ്രകടിപ്പിക്കല്‍ പോലും ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ഇസ്ലാമോഫോബിയ എന്ന യാഥാര്‍ത്ഥ്യത്തെ മോദി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഇന്ത്യക്ക് പുറത്തായിരിക്കുന്ന കാലത്തോളം മുസ്‍ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയുമാണ് ചെയ്യുന്നതെന്ന് തരൂര്‍ പറഞ്ഞു. ഇത്രയും ആധുനികമായ കാലയളവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടും തന്നെ ന്യായീകരണം അര്‍ഹിക്കാത്തവയാണ്. മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നത്തില്‍ സമവായ ശ്രമത്തിനായുള്ള മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളെയാണ് ആദ്യം മാറ്റേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.