24 മണിക്കൂറിനിടെ രാജ്യത്ത് 445 മരണം; ഗോവയില്‍ ആദ്യ കോവിഡ് മരണം

ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു

Update: 2020-06-22 05:06 GMT
Advertising

രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം. 14,821 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു. ഗോവയിൽ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 3,870 പുതിയ രോഗികളുണ്ട്. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി.

അതേസമയം മുംബൈയിൽ 1,000 രോഗികളെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയുണ്ട്. പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണ് രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോര്‍പറേഷന്‍ പറയുന്നു. രോഗം പോസിറ്റീവ് ആണെന്ന് അറിയുമ്പോള്‍ ചിലര്‍ ആശുപത്രികളില്‍ നിന്ന് കടന്നുകളയുന്നുവെന്നും പരാതിയുണ്ട്.

ഗോവയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. വടക്കന്‍ ഗോവയിലെ മോര്‍ലേം സ്വദേശിയായ 85കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച് ഐ.സി.യുവിലായിരുന്നു ഇദ്ദേഹം. നിര്‍ഭാഗ്യകരമെന്നാണ് ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞത്. ഇതുവരെ 19 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മോര്‍ലം പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗോവയില്‍ ഇതുവരെ 818 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ കോവിഡ് മുക്ത സംസ്ഥാനമായി ഗോവയെ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News