സ്വദേശിവത്കരണ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി കടുപ്പിച്ച് സൗദി മന്ത്രാലയം 

സ്വദേശി അനുപാതം കര്‍ശനമായി പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്തുന്നതിനുള്ള മിന്നല്‍ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും.

Update: 2021-04-04 01:46 GMT
Advertising

സ്വദേശിവത്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നിയമ ലംഘനത്തിന് പിഴയിട്ടു. മന്ത്രാലയം നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടി നടപടി സ്വീകരിച്ചത്.

മന്ത്രാലയം നിര്‍ദേശിച്ച രീതിയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് മന്ത്രാലയ അധികൃതര്‍ പരിശോധന ശക്തമാക്കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാല്‍ ലക്ഷത്തോളം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയ അധികൃതര്‍ പറഞ്ഞു.

എന്നാല്‍, തൊണ്ണൂറ് ശതമാനം സ്ഥാപനങ്ങളും മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കി. സ്വദേശി അനുപാതം കര്‍ശനമായി പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്തുന്നതിനുള്ള മിന്നല്‍ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും.

തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തെ അറിയിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ ആപ്ലിക്കേഷന്‍ വഴിയോ ടോള്‍ ഫ്രീ നമ്പറായ 19911 ല്‍ വിളിച്ചോ വിവരങ്ങള്‍ കൈമാറാവുന്നതാണ്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News