പത്തരമാറ്റിന്‍റെ വിജയവുമായി ഉദയസൂര്യന്മാര്‍; മുംബൈയെ തകര്‍ത്ത് സണ്‍റൈസേഴ്സ് പ്ലേ ഓഫില്‍

മികച്ച പ്രകടനം പുറത്തെടുത്ത സൺറൈസേഴ്സ് ബൗളർമാരാണ് മുംബൈ ബാറ്റിങ് നിരയുടെ മുനയൊടിച്ചത്

Update: 2020-11-03 16:07 GMT
Advertising

മുംബൈ ഇന്ത്യന്‍സിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക്. മുംബൈ ഉയര്‍ത്തിയ 151 എന്ന ടാര്‍ഗറ്റ് വെറും 17.1 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഹൈദരാബാദ് വിജയത്തിലെത്തി. 85(58) റണ്‍സ് നേടിയ നായകന്‍ ഡേവിഡ് വാര്‍ണറും 58(45) റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയും ഹൈദരാബാദിനായി വിജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ, മികച്ച റണ്‍റേറ്റിന്‍റെ പിന്‍ബലത്തില്‍ 14 പോയിന്‍റോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് കടന്നു. പ്ലേ ഓഫില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയാണ് സണ്‍റൈസേഴ്സ് നേരിടുക.

മുംബൈ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത സൺറൈസേഴ്സ് ബൗളർമാരാണ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സന്ദീപ് ശർമ മൂന്നുവിക്കറ്റെടുത്തപ്പോൾ ജേസൺ ഹോൾഡർ, ഷഹബാസ് നദീം എന്നിവർ രണ്ടുവിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. പരുക്കിനെ തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന രോഹിത് ശർമയെടീം സ്കോർ 12-ൽ നിൽക്കെ മുംബൈയ്ക്ക് നഷ്ടമായി. സന്ദീപ് ശർമ്മയുടെ ബൗളിൽ വാർണർക്ക് ക്യാച്ചു നൽകിയാണ് രോഹിത് മടങ്ങിയത്. ടീം സ്കോർ 39-ൽ നിൽക്കെ 25 റൺസെടുത്ത ഡികോക്കിനെ പുറത്താക്കി സന്ദീപ് ശർമ മുംബൈയ്ക്ക് വീണ്ടും പ്രഹരം ഏൽപ്പിച്ചു.

പിന്നീട് ഒത്തുചേർന്ന സൂര്യകുമാർ യാദവും ഇഷാൻ കിഷനും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ടീം സ്കോർ 81-ൽ നിൽക്കെ സൂര്യകുമാറിനെ പുറത്താക്കി ഷഹബാസ് നദീം വീണ്ടും കളി സൺറൈസേഴ്സിന് അനുകൂലമാക്കി.

അവസാന നിമിഷം ആഞ്ഞടിച്ച പൊള്ളാർഡിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോർ നേടിയത്. 25 പന്തിൽ നിന്ന് പൊള്ളാർഡ് 41 റൺസ് നേടി. നടരാജൻ എറിഞ്ഞ 19-ാം ഓവറിൽ തുടരെ മൂന്നുസിക്സുകളും പൊള്ളാർഡ് നേടിയിരുന്നു.

Tags:    

Similar News