ലഗേജുകൾ എത്തിയില്ല; ഇന്ത്യ- വിൻഡീസ് ടി20 തുടങ്ങാൻ രണ്ട് മണിക്കൂർ വൈകും

ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് പകരം രാത്രി 10 മണിക്കായിരിക്കും മത്സരം തുടങ്ങുക

Update: 2022-08-01 15:04 GMT
Editor : abs | By : Web Desk
Advertising

ടീം ലഗേജുകള്‍ എത്താൻ വൈകിയതിനാൽ ഇന്ത്യ- വെസ്റ്റിൻഡീസ്  രണ്ടാം ടി20 മത്സരം രണ്ട് മണിക്കൂർ വൈകും. ക്രിക്കറ്റ് വെസ്റ്റിൻഡീസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.  ഇന്ത്യൻ സമയം 8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം 10 മണിക്ക് തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. മത്സരത്തിനായി കാണികളെ പ്രാദേശിക സമയം 10 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും.

'ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്‍റെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങള്‍ക്കൊണ്ട് ട്രിനിഡാഡില്‍ നിന്ന് സെന്‍റ് കിറ്റ്സിലേക്ക് ടീമുകളുടെ കിറ്റ് അടങ്ങിയ ലഗേജുകള്‍ താമസിച്ചുപോയെന്നും ഇതിനാല്‍ ഇന്ന് നടക്കേണ്ട ടി20 പരമ്പരയിലെ രണ്ടാം മത്സരം പ്രാദേശിക സമയം 12.30ന്(ഇന്ത്യന്‍ സമയം രാത്രി 10ന്)മാത്രമെ തുടങ്ങൂവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്രിക്കറ്റ് ആരാധകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു'വെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സഞ്ജു ഇന്ന് കളിക്കുമോ?

മലയാളി താരം സംഞ്ജു സാംസൺ കെ.എൽ രാഹുലിന് പകരം ടീമിലിടം നേടിയിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തിൽ അവസാന ഇലവനിൽ ഇടം നേടാനായില്ല. രണ്ടാം മത്സരത്തിലും അതേ ടീമിനെത്തന്നെ ഇറക്കിയാൽ സഞ്ജുവിന് വീണ്ടും പുറത്തിരിക്കേണ്ടി വരും.

പ്രധാന സ്‌ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് പരുക്കേറ്റെങ്കിലേ സാധാരണ ഗതിയിൽ പകരം താരങ്ങൾക്ക് അവസരം ലഭിക്കാറുള്ളൂ. എന്നാൽ, ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ് എന്നീ പ്രധാന ടൂർണമെന്റുകൾ മുന്നിൽ കണ്ട് ടീം ഒരുക്കുന്നതിനാൽ സഞ്ജുവിനെ പരീക്ഷിച്ചേക്കാനും ഇടയുണ്ട്. ഫോമിലേക്കെത്താത്ത ശ്രേയസിന് പകരമായിരിക്കും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുക. എന്നാൽ, പകരക്കാരനായി എത്തിയതിനാൽ സഞ്ജുവിന്റെ സാധ്യതകൾ വളരെ വിരളമാണെന്ന അഭിപ്രായമുള്ളവരുണ്ട്.

ഇന്ത്യയോട് തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ തോറ്റതിന്റെ നാണക്കേടിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട വിന്‍ഡീസ് ആദ്യ ട്വന്റി 20യിലും അടിയറവ് പറഞ്ഞു. ഇന്നത്തെ മത്സരം ജയിച്ച് നാണക്കേട് മാറ്റാനുള്ള ഒരുക്കത്തിലാണ് വിൻഡീസ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News