ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മൂന്നാം വട്ടവും സിന്ധു ഫൈനലില്‍
ചൈനീസ് താരം ചെന്‍ യു ഫേയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ചൈനീസ് താരം ചെന്‍ യു ഫേയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ 21-7, 21-14. തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു സെമിയില്‍ പുറത്തെടുത്തത്. ഒരിക്കല്‍ പോലും എതിരാളിയെ മേധാവിത്വമുറപ്പിക്കാന്‍ സിന്ധു അനുവദിച്ചില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ആഗ്യ ഗെയിം 21-7ന് സ്വന്തമാക്കിയത്. 11-3 എന്ന നിലയിലാണ് ആദ്യ ബ്രേക്കിന് സിന്ധു പിരിഞ്ഞത്. പിന്നീട് ചെന്‍ യു ഫേക്ക് നേടാനായത് നാല് പോയിന്റ് മാത്രം. 21-7ന് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.
എന്നാല്‍ രണ്ടാം ഗെയിമിലും സിന്ധു ലീഡ് നേടിത്തുടങ്ങിയെങ്കിലും ഇടക്കൊന്ന് പതറി. എന്നിരുന്നാലും സിന്ധുവിന്റെ മികച്ച ഫോമിന് മുന്നില്‍ ചെന്‍ യു ഫേക്ക് എങ്ങുമെത്താനായില്ല. കഴിഞ്ഞ രണ്ടു വർഷവും സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ കടന്നെങ്കിലും കലാശപ്പോരിൽ തോറ്റ് വെള്ളിയിൽ ഒതുങ്ങുകയായിരുന്നു.
Adjust Story Font
16