‘കരിപ്പൂർ എയർപോർട്ട് സ്വകാര്യവത്കരിക്കാനുള്ള നീക്കം തടയണം’
ഉദ്യോഗസ്ഥ പിന്തുണയോടെ എയർപോർട്ട് സ്വന്തമാക്കാൻ സ്വകാര്യ ലോബികൾ നടത്തുന്ന നീക്കത്തിനാണ് കേന്ദ്രസർക്കാർ വഴങ്ങുന്നത്.

ജനകീയ പങ്കാളിത്തത്തോടെ പൊതുമേഖലയിൽ നിർമ്മിച്ച കരിപ്പൂർ എയർപോർട്ട് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ബഹ്റൈനിലെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
മെച്ചപ്പെട്ട സേവനം, സാങ്കേതിക മേന്മ എന്നിവ ഉറപ്പ് വരുത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് ലാഭകരമായ എല്ലാ പൊതുമേഖലാ എയർപോർട്ടുകളും കോർപ്പറേറ്റ് ലോബികൾക്ക് തീറെഴുതാനുള്ള നീക്കത്തെ സംഘടന അപലപിച്ചു. ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ട്.
കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് ഇല്ലാത്ത സാങ്കേതിക പ്രശ്‌നം പറഞ്ഞ് തടഞ്ഞത് ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നത് സമീപകാലത്താണ്. നേരത്തേ തന്നെ ലാഭത്തിലായിരുന്ന എയർപോർട്ട് അതിന് ശേഷം ക്രമമായ വരുമാന വർദ്ധനവ് കാണിക്കുന്നുണ്ട്.
ഉദ്യോഗസ്ഥ പിന്തുണയോടെ എയർപോർട്ട് സ്വന്തമാക്കാൻ സ്വകാര്യ ലോബികൾ നടത്തുന്ന നീക്കത്തിനാണ് കേന്ദ്രസർക്കാർ വഴങ്ങുന്നത്. അതിന് മുന്നോടിയാണ് കരിപ്പൂർ വിമാനത്താവളത്തിന്റെ ആസ്തി, ശേഷി, സർവീസുകൾ, വരുമാനം എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ എയർപോർട്ട് ഡയറക്ടർക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരിക്കുന്നത്.
സ്വകാര്യവൽകരണം യാത്രക്കാരെയാണ് ദോഷകരമായി ബാധിക്കുക. സേവന നിരക്കുകൾ ഉൾപ്പടെ വർധിക്കുന്നത് പ്രവാസികളടക്കമുള്ളവർക്ക് വലിയ ഭാരമാകും. നിലവിൽ തന്നെ പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികളുടെ അവശേഷിക്കുന്ന അദ്ധ്വാനഫലം കൂടി കോർപ്പറേറ്റുകളുടെ കൈയിലേക്ക് എത്തിക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ മുഴുവൻ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി നിന്ന് അധികാരികളെ തിരുത്തിക്കാൻ രംഗത്തിറങ്ങണമെന്നും സോഷ്യൽ വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
Adjust Story Font
16

