ബഹ്റൈനിൽ പൊതു മാപ്പ് പ്രഖ്യാപിച്ചു; അനധികൃത തൊഴിലാളികൾക്ക് സുവർണാവസരം
വർക്ക് പെർമിറ്റിന്റെ കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവർക്കും സ്പോൺസറുടെ അടുത്ത് നിന്ന് മുങ്ങി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമാണിത്.

ബഹ്റൈനിൽ അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക് സുവർണ്ണാവസരമായി പൊതുമാപ്പ്. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആണ് പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വർക്ക് പെർമിറ്റിന്റെ കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവർക്കും സ്പോൺസറുടെ അടുത്ത് നിന്ന് മുങ്ങി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമാണിത്.
ഏപ്രിൽ ആദ്യം പ്രാബല്യത്തിൽവന്ന പദ്ധതി ഈ വർഷം അവസാനം വരെ തുടരും. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന് തുല്യമായ നടപടിയാണിതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ അബ്ദുല്ല അൽ അബ്സി ഗൾഫ് മാധ്യമത്തോട് പറഞ്ഞു. നിലവിൽ കോടതിയിൽ കേസുള്ളവർ പൊതുമാപ്പിന്റെ പരിധിയിൽ വരില്ല. സന്ദർശക വിസയിലെത്തി കാലാവധിക്കുശേഷവും രാജ്യത്ത് തങ്ങിയവർക്കും യാത്രാ നിരോധനം നേരിടുന്നവർക്കും പൊതുമാപ്പിന് അപേക്ഷിക്കാൻ കഴിയില്ല. രേഖകൾ ശരിയാക്കി ബഹ്റൈനിൽതന്നെ തുടർന്നും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പിഴ അടക്കാതെ ഇതിന് അവസരം ലഭിക്കും. നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്കും പിഴ അടക്കേണ്ടതില്ല. രാജ്യത്ത് രേഖകളില്ലാതെ തങ്ങുന്നവർക്കുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് എൽ.എം.ആർ.എ അറിയിച്ചു.
ബഹ്റൈനിൽ 2015 ൽ പ്രഖ്യാപിച്ച പൊതുമാപ്പ് 42019 അനധികൃത തൊഴിലാളികളാണ് പ്രയോജനപ്പെടുത്തിയത്. ഇവരിൽ 76 ശതമാനവും (31,894 പേർ) രേഖകൾ ശരിയാക്കി ബഹ്റൈനിൽ തന്നെ തുടരാനാണ് താൽപര്യപ്പെട്ടത്. 24 ശതമാനം (10,125) തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ച് പോകാനാണ് ഇഷ്ടപ്പെട്ടത്. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ആറ് മാസക്കാലത്തെ പൊതുമാപ്പിന്റെ ആനുകൂല്യം മുഖ്യമായും പ്രയോജനപ്പെടുത്തിയത്. കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിമാസ വർക്ക് ഫീസ് ഈടാക്കുന്നത് മൂന്ന് മാസത്തേക്ക് നിർത്തിവെക്കുന്നതായി എൽ.എം.ആർ.എ നേരത്തെ അറിയിച്ചിരുന്നു. പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസും ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് നിർത്തിയിട്ടുണ്ട്. വ്യാപാര മേഖലയെയും തൊഴിലാളികളെയും സഹായിക്കാൻ സർക്കാർ കൊണ്ടുവന്ന സാമ്പത്തിക പാക്കേജിന്റെ തുടർച്ചയായാണ് നടപടി.
Adjust Story Font
16

