Quantcast

കഴിഞ്ഞ ആറു വർഷത്തിനിടെ രാജ്യത്ത് 10,000 ചെറുകിട, ഇടത്തരം വ്യവസായങ്ങൾ അടച്ചുപൂട്ടിയെന്ന് കേന്ദ്രസർക്കാർ

2016- 2019 കാലയളവിൽ 400 എംഎസ്എംഇകൾ (മൊത്തം കണക്കിന്റെ നാലു ശതമാനം) അടച്ചുപൂട്ടിയപ്പോൾ ബാക്കി വരുന്ന 96 ശതമാനം യൂണിറ്റുകളും ( 9,667 എണ്ണം) 2019നും 2022നും ഇടയിൽ ഇല്ലാതായവയാണ്.

MediaOne Logo

Web Desk

  • Published:

    28 July 2022 9:46 AM GMT

കഴിഞ്ഞ ആറു വർഷത്തിനിടെ രാജ്യത്ത് 10,000 ചെറുകിട, ഇടത്തരം വ്യവസായങ്ങൾ അടച്ചുപൂട്ടിയെന്ന് കേന്ദ്രസർക്കാർ
X

ന്യൂഡൽഹി: കഴിഞ്ഞ ആറു വർഷത്തിനിടെ രാജ്യത്ത് 10,000 ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് കേന്ദ്രസർക്കാർ. ഉദ്യം രജിസ്‌ട്രേഷൻ പോർട്ടലിൽ നിന്നും മുൻ ഉദ്യോഗ് ആധാർ മെമ്മോറണ്ടത്തിൽ നിന്നുമുള്ള സംയോജിത ഡാറ്റ അനുസരിച്ച്, 2016 മുതൽ 2022 വരെ അടച്ചുപൂട്ടിയതും നിർത്തലാക്കിയതുമായ എംഎസ്എംഇകളുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 2016 മുതൽ 2022 വരെ 10,067 എംഎസ്എംഇകൾ അടച്ചുപൂട്ടിയെന്നാണ് കണക്കുകൾ പറയുന്നത്.

2016- 2019 കാലയളവിൽ 400 എംഎസ്എംഇകൾ (മൊത്തം കണക്കിന്റെ നാലു ശതമാനം) അടച്ചുപൂട്ടിയപ്പോൾ ബാക്കി വരുന്ന 96 ശതമാനം യൂണിറ്റുകളും ( 9,667 എണ്ണം) 2019നും 2022നും ഇടയിൽ ഇല്ലാതായവയാണ്. എംഎസ്എംഇ സഹമന്ത്രി ഭാനു പ്രതാപ് സിങ് വർമയാണ് തിങ്കളാഴ്ച രാജ്യസഭയിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഉദ്യോഗ് ആധാർ മെമ്മോറാണ്ടത്തിൽ (യുഎഎം) നിന്നുമുള്ള ഔദ്യോഗിക കണക്കുകളാണ് ഇവ. എംഎസ്എംഇകളിൽ കോവിഡ് വരുത്തിയ ആഘാതത്തെക്കുറിച്ചുള്ള പ്രത്യേക ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 2,870 എംഎസ്എംഇകൾ 2022 ഏപ്രിൽ ഒന്നിനും 2022 ജൂലൈ 20നും ഇടയിൽ അടച്ചുപൂട്ടിയതായും 19,862 പേർക്ക് തൊഴിൽ നഷ്ടമായതായും മന്ത്രി പറഞ്ഞു. ഇതുപോലെ, ഉദ്യം-രജിസ്റ്റർ ചെയ്ത 6,222 എംഎസ്എംഇകൾ 2022 സാമ്പത്തിക വർഷത്തിൽ അടച്ചുപൂട്ടി. 42,662 പേർക്ക് ജോലി നഷ്ടപ്പെട്ടത്. 2020 ജൂലൈ ഒന്നിനും 2021 മാർച്ച് 31നും ഇടയിൽ 175 ഉദ്യം യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും 724 പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

എംഎസ്എംഇകളുടെ ഈ അവസ്ഥ സർക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കയാണ്. അതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. യൂണിറ്റുകൾ അവരുടെ എംഎസ്എംഇ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് കാണിച്ച പ്രധാന കാരണങ്ങളിലൊന്നാണ് ലോക്ക് ഡൗൺ. രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള മറ്റ് കാരണങ്ങളിൽ ചരക്കുകളുടെ നിർമാണം നിർത്തുകയോ മറ്റ് ബിസിനസുകളിലേക്ക് മാറുകയോ ചെയ്തത് കൂടി ആകാമെന്നും എംഎസ്എംഇ മന്ത്രാലയത്തിലെ അഡീഷണൽ ഡെവലപ്‌മെന്റ് കമ്മീഷണർ ഇഷിത ഗാംഗുലി ത്രിപാഠിയെ ഉദ്ധരിച്ച് 'ഫിനാൻഷ്യൽ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

TAGS :

Next Story