Quantcast

അംബാനിക്ക് കിരീട നഷ്ടം

ജിയോയുടെ ഐ.പി.ഒയായിരുന്നു റിലയന്‍സ് പ്രതീക്ഷവെച്ചിരുന്ന മറ്റൊരു കാര്യം. ജിയോ ഐ.പി.ഒ കമ്പനി ഓഹരിക്ക് കരുത്ത് പകരുമെന്നായിരുന്നു അംബാനിയുടെ നിഗമനം. എന്നാല്‍, ആഗോളതലത്തില്‍ ഉണ്ടായ സംഘര്‍ഷസാഹചര്യം റിലയന്‍സ് ഓഹരികളേയും നെഗറ്റീവായി സ്വാധീനിച്ചു.

MediaOne Logo

Web Desk

  • Published:

    24 April 2026 10:52 AM IST

Mukesh Ambani
X

മുകേഷ് അംബാനി

മുംബൈ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷസാഹചര്യം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യന്‍ വ്യവസായ ഭീമന്‍ മുകേഷ് അംബാനിക്കുണ്ടായത് വന്‍ നഷ്ടം. പെട്രോളിയം മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് അംബാനിയുടെ ആസ്തിയിലും പ്രതിഫലിച്ചത്. ഏഷ്യയിലെ സമ്പന്നനെന്ന പദവി അംബാനിക്ക് നഷ്ടമായി. മറ്റൊരു ഇന്ത്യന്‍ വ്യവസായിയായ ഗൗതം അദാനിയാണ് അംബാനിയെ മറികടന്ന് ഏഷ്യയിലെ അതിസമ്പന്നനായത്.

നിലവില്‍ 90.2 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ബ്ലുംബെര്‍ഗിന്റെ ബില്യണയേഴ്‌സ് ലിസ്റ്റില്‍ 20ാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. 1.11 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അംബാനിയുടെ ആകെ സമ്പത്തില്‍ ഉണ്ടായത്. അതേസമയം, ലിസ്റ്റില്‍ 17ാം സ്ഥാനത്ത് തുടരുന്ന ഗൗതം അദാനി ഇന്ത്യയിലേയും ഏഷ്യയിലേയും സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി. 106 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആകെ ആസ്തി. അദാനിയുടെ ആസ്തിയില്‍ 7.16 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

റഷ്യന്‍ എണ്ണ വാങ്ങരുതെന്ന അന്ത്യശാസനം ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് ഡോണള്‍ഡ് ട്രംപ് നല്‍കിയതോടെയാണ് റിലയന്‍സിന്റെ കഷ്ടകാലം തുടങ്ങിയത്. ഇതോടെ കുറഞ്ഞ നിരക്കില്‍ കിട്ടിയിരുന്ന റഷ്യന്‍ എണ്ണ സുഗമമായി ലഭിക്കാതായി. ഇതിന് പിന്നാലെ ഹോര്‍മുസില്‍ കടലിടുക്കില്‍ ഉള്‍പ്പടെ ഉടലെടുത്ത സാഹചര്യം മൂലം റിലയന്‍സിന്റെ എണ്ണവ്യാപരത്തില്‍ വലിയ അനിശ്ചിതത്വങ്ങളുണ്ടായി ഇത് അംബാനിയുടെ ആസ്തിയിലും പ്രതിഫലിക്കുകയായിരുന്നു.

റിലയന്‍സിന്റെ വ്യാപാരത്തില്‍ 50 ശതമാനവും പെട്രോകെമിക്കല്‍സാണ്. ജനുവരിയില്‍ മക്ക്വയര്‍, സിറ്റി, യു.ബി.എസ് തുടങ്ങിയ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ യുദ്ധംമൂലംറിലയന്‍സിന്റെ ഓഹരിവില ഇടിയുമെന്ന് പ്രവചിച്ചിരുന്നു. ഇതിനൊപ്പം റിലയന്‍സ് റീടെയില്‍ കഴിഞ്ഞ സാമ്പത്തികപാദത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തതും അംബാനിക്ക് തിരിച്ചടിയായിരുന്നു. റീടെയിലിന് 20 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് റിലയന്‍സ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ എട്ട് ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്.

ജിയോയുടെ ഐ.പി.ഒയായിരുന്നു റിലയന്‍സ് പ്രതീക്ഷവെച്ചിരുന്ന മറ്റൊരു കാര്യം. ജിയോ ഐ.പി.ഒ കമ്പനി ഓഹരിക്ക് കരുത്ത് പകരുമെന്നായിരുന്നു അംബാനിയുടെ നിഗമനം. എന്നാല്‍, ആഗോളതലത്തില്‍ ഉണ്ടായ സംഘര്‍ഷസാഹചര്യം റിലയന്‍സ് ഓഹരികളേയും നെഗറ്റീവായി സ്വാധീനിച്ചു. ഓഹരികളുടെ കടുത്ത വില്‍പന സമ്മര്‍ദം മൂലം 3.35 ലക്ഷം കോടിയുടെ ഇടിവ് വിപണിമൂല്യത്തില്‍ റിലയന്‍സിനുണ്ടായി. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നുമാണ് റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്.

അതേസമയം, റിലയന്‍സിന്റെ നാലാംപാദഫലം ഈ ആഴ്ച പുറത്ത് വരികയാണ്. നാലാംപാദ ലാഭഫലമായിരിക്കും വരും ദിവസങ്ങളില്‍ റിലയന്‍സിന്റെ ഭാവിയെ നിര്‍ണയിക്കുന്ന പ്രധാനഘടകം. കഴിഞ്ഞ സാമ്പത്തികപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സിന്റെ ലാഭത്തില്‍ മൂന്ന് ശതമാനത്തിന്‍െ കുറവുണ്ടാവുമെന്നാണ് പ്രവചനം. വരും ദിവസങ്ങളില്‍ ഇതെല്ലാം റിലയന്‍സിന്റെ ഓഹരി വിലയെ സ്വാധീന്ിക്കുമെന്നാണ് വിലയിരുത്തുന്നത്.

TAGS :

Next Story