Where is my Train? എന്ന ഒറ്റച്ചോദ്യം; യുവാവ് കെട്ടിപ്പടുത്തത് 320 കോടിയുടെ സാമ്രാജ്യം
ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്നത്. ചെലവ് കുറവും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യും എന്നതാണ് അതിന് കാരണം

- Updated:
2026-01-20 02:56:09.0

ബെംഗളൂരു: ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്നത്. ചെലവ് കുറവും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യും എന്നതാണ് അതിന് കാരണം. ഒരിക്കലെങ്കിലും 'Where Is My Train' ആപ്പ് ഉപയോഗിക്കാത്ത ട്രെയിൻ യാത്രക്കാർ കുറവായിരിക്കും. ട്രെയിൻ എവിടെയെത്തി എന്നറിയാൻ ഇന്റർനെറ്റോ ജിപിഎസോ ഇല്ലാതെ തന്നെ സാധിക്കുന്ന 'വേർ ഈസ് മൈ ട്രെയിൻ' (Where Is My Train) എന്ന ആപ്പിനെ ആശ്രയിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്.
2015ലാണ് അഹമ്മദ് നിസാം മൊഹൈദീൻ എന്ന യുവാവ് ഈ ലളിതമായ ആശയം നടപ്പിലാക്കുന്നത്. സുഹൃത്തിനെ പിക്ക് ചെയ്യാൻ റെയിൽവേ സ്‌റ്റേഷനിലേക്കുള്ളൊരു യാത്രയിൽ നിസാം യൂബറിലെ ലൈവ് ട്രാക്കിങ് സംവിധാനം ശ്രദ്ധിക്കുന്നു. സ്‌റ്റേഷനിലെത്തി 30 മിനുട്ട് വൈകിയെത്തുന്ന ട്രെയിനിനെ കാത്തിരിക്കുമ്പോഴാണ് ട്രെയിനിൽ എന്തുകൊണ്ട് ഇങ്ങനെയൊരു സംവിധാനം സാധ്യമല്ലെന്ന് നിസാം ചിന്തിച്ചത്. ഇന്റർനെറ്റും ജിപിഎസും ഇല്ലാതെ ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനെ പറ്റി നിസാം സുഹൃത്തുക്കളുമായി ചർച്ച ചെയ്തു. ഈ ചർച്ചയാണ് Where Is My Train എന്ന ആശയം പിറക്കാൻ കാരണം.
മൊബൈൽ ടവർ സിഗ്നലുകൾ ഉപയോഗിച്ച് ഓഫ്‌ലൈനായി ട്രെയിൻ ലൊക്കേഷൻ അറിയാൻ സാധിക്കുന്ന ഈ സംവിധാനം, ഇന്റർനെറ്റ് കണക്റ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിൽ യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. പരസ്യങ്ങളോ വൻകിട നിക്ഷേപങ്ങളോ ഇല്ലാതെ തന്നെ കോടിക്കണക്കിന് ആളുകൾ ഈ ആപ്പ് ഉപയോഗിക്കാൻ തുടങ്ങി. 2017ൽ 12 ലക്ഷ ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തു എന്നാണ് കണക്ക്. ഇന്ന് അത് 10 കോടിക്ക് മുകളിലായിട്ടുണ്ട്.
സാധാരണക്കാരുടെ ഒരു വലിയ പ്രശ്‌നത്തിന് കൃത്യമായ പരിഹാരം കണ്ട ഈ ആപ്പിനെ 2018ൽ ഗൂഗിൾ ഏറ്റെടുത്തു. ഏകദേശം 320 കോടി രൂപയ്ക്കാണ് ഗൂഗിൾ ഈ സ്റ്റാർട്ടപ്പിനെ സ്വന്തമാക്കിയത്. വലിയ മാർക്കറ്റിംഗോ സ്റ്റാർട്ടപ്പ് ബഹളങ്ങളോ ഒന്നുമില്ലാതെ ഉപകാരപ്രദമായ ഒരു സേവനം നൽകിയാൽ വിജയം തേടിയെത്തുമെന്നതിന് മികച്ച ഉദാഹരണമാണ് അഹമ്മദ് നിസാമിൻ്റെ ഈ നേട്ടം.
നിസാമിന്റെ മാതൃകയിൽ വേറെയും സമാനമായ സ്റ്റാർട്ടപ്പ് ആശയങ്ങൾ പ്രചാരം നേടിയിട്ടുണ്ട്. മലപ്പുറത്തെ പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് ബസ് എവിടെയെത്തി എന്നറിയാനുള്ള 'എവിടെ' ആപ്പ് അവയിൽ ഒന്നാണ്. ഇർഫാനുൽ റഹ്‌മാൻ എന്ന യുവാവാണ് ഇതിന് പിന്നിൽ. നിലവിൽ പദ്ധതി പ്രാരംഭ ഘട്ട ഒരുക്കത്തിലാണ്.
Adjust Story Font
16
