ആശങ്കകള്‍ക്ക് വിരാമം; രഘുനാഥിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന കെ.സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ സി.രഘുനാഥ് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു

ധർമ്മടത്തെ ചൊല്ലി കോൺഗ്രസിനുളളില്‍ നിലനിന്ന ആശങ്കകൾക്ക് വിരാമമായി. സി.രഘുനാഥിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എ.ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈകിട്ട് ധര്‍മ്മടത്ത് യു.ഡി.എഫ് കൺവെൻഷൻ നടക്കും.
ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന കെ.സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ സി.രഘുനാഥ് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിയതാണ് ആശങ്കകള്‍ക്ക് വഴി വെച്ചത്. മാത്രവുമല്ല,ധര്‍മ്മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവനയും കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍ സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിക്കുന്നതിനുളള കെ.പി.സി.സി പ്രസിഡന്‍റിന്‍റെ കത്ത് ഇന്നലെ തന്നെ ലഭിച്ചിരുന്നതായും മുല്ലപ്പളളിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും സ്ഥാനാര്‍ഥി സി.രഘുനാഥ് പറഞ്ഞു.
പിന്നാലെ രഘുനാഥിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടുളള എ.ഐ.സി.സിയുടെ അറിയിപ്പ് പുറത്തുവന്നു. ഇന്ന് വൈകിട്ട് യു.ഡി.എഫ് ധര്‍മ്മടം നിയോജക മണ്ഡലം കണ്‍വെന്‍ഷനും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും കെ.സുധാകരനുമടക്കമുളള നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
Adjust Story Font
16

