Quantcast

എട്ട് മാസത്തിനിടയില്‍ ആദ്യത്തെ കോവിഡ് മരണം; ആശങ്കയില്‍ ചൈന

രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്

MediaOne Logo

  • Published:

    14 Jan 2021 12:06 PM IST

എട്ട് മാസത്തിനിടയില്‍ ആദ്യത്തെ കോവിഡ് മരണം; ആശങ്കയില്‍ ചൈന
X

വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ ചൈനയില്‍ കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസിന്‍റെ ഭീതിക്കിടയില്‍ വ്യാഴാഴ്ചയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 ദശലക്ഷത്തോളം ആളുകള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. ഒരു പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിനംപ്രതി ചുരുക്കം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് കുറയുന്നതിന്‍റെ സൂചനയാണിത്. ഇതിനിടയിലാണ് ആശങ്ക പടര്‍ത്തി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശനമായ ലോക്ഡൌണിലൂടെയും കൂട്ട പരിശോധനയിലൂടെയുമാണ് ചൈന കോവിഡിനെ വരുതിയിലാക്കിക്കൊണ്ടിരിക്കുന്നത്. ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യാഴാഴ്ച 138 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

പുതിയ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹെബെ പ്രവിശ്യയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ഈ പ്രദേശത്തുള്ള നിരവധി നഗരങ്ങള്‍ ലോക്ഡൌണിലാണ്. പുതിയ പൊട്ടിത്തെറിയുടെ പ്രഭവകേന്ദ്രമായ ഹെബെയുടെ തലസ്ഥാന നഗരമായ ഷിജിയാവുവാങ്ങിൽ അധികൃതർ കഴിഞ്ഞയാഴ്ച ഒരു മാസ് ടെസ്റ്റിംഗ് ഡ്രൈവ് നടത്തിയിരുന്നു. കൂടാതെ സ്കൂളുകളും കടകളും അടയ്ക്കുകയും ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഏഴ് ദശലക്ഷം ആളുകൾ താമസിക്കുന്ന സിങ്‌ടൈയും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പൂട്ടിയിരിക്കുകയാണ്, ലാങ്‌ഫാംഗ് നഗരത്തിലെ അഞ്ച് ദശലക്ഷം ആളുകൾ വീടുകളില്‍ തന്നെയാണ്.

ഇതിനിടയില്‍ വൈറസ് വ്യാപനത്തെക്കുറിച്ച് പഠിക്കുന്നതിനായി ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സംഘം വുഹാനിലെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഘം വുഹാന്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള ശാസ്ത്രജ്ഞരാണ് സംഘത്തിലുള്ളത്. കോവിഡിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുതപ്പെടുന്ന സ്ഥലമാണ് വുഹാന്‍.

TAGS :

Next Story