Quantcast

മലബാറിൽ ലക്ഷം വിദ്യാർത്ഥികൾക്ക് ബിരുദ പഠന സൗകര്യമില്ല; ആര് പരിഹരിക്കും ഈ അനീതി? 

ബ്രിട്ടീഷ് കാലം മുതൽ മലബാർ നേരിട്ടു കൊണ്ടിരിക്കുന്ന കൊടിയ അനീതി, അതിനെപ്പറ്റി പഠിച്ച് ഡോക്ടറേറ്റ് വാങ്ങിയ കെ.ടി ജലീൽ മന്ത്രിയായിരിക്കുമ്പോഴും മാറ്റമില്ലാതെ തുടരുന്നു 

MediaOne Logo
മലബാറിൽ ലക്ഷം വിദ്യാർത്ഥികൾക്ക് ബിരുദ പഠന സൗകര്യമില്ല; ആര് പരിഹരിക്കും ഈ അനീതി? 
X

കാലിക്കറ്റ് എഞ്ചിനീയറിങ് കോളേജിലെ അധ്യാപകര്‍ എസ്എഫ്ഐക്കെതിരെ നിയമനടപടിക്ക്

ബ്രിട്ടീഷ് ഇന്ത്യയിൽ മലബാർ നേരിട്ട അനീതിയും അതിനെതിരെ നടന്ന പോരാട്ടങ്ങളും പഠിച്ച് ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ. ആ വിവേചനവും അനീതിയും അദ്ദേഹം മന്ത്രിയായിരിക്കുന്ന വകുപ്പിന് കീഴിലും മലബാർ നേരിടുന്നൂവെന്നത് ചരിത്രമല്ല; വർത്തമാനമാണ്. കഴിഞ്ഞ 63 വർഷങ്ങളായി ഐക്യകേരള സർക്കാരുകൾ മലബാറിലെ ആറ് ജില്ലകളിൽ കടുത്ത വിവേചനമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുലർത്തുന്നത്.

മലബാറിലെ ഒരു ജില്ലയിലും ഹയർ സെക്കന്ററി പാസായവരുടെ പകുതി പോലും ബിരുദ സീറ്റില്ല. എറണാംകുളം കോട്ടയം, ഇടുക്കി, പത്തനംത്തിട്ട ജില്ലകളിൽ ഹയർ സെക്കന്ററി പാസായവരേക്കാൾ ഡിഗ്രി സീറ്റുകളുള്ളപ്പോഴാണ് മലബാറിൽ ഒരു ലക്ഷം വിദ്യാർഥികൾക്ക് സ്വന്തം ജില്ലകളിൽ പഠനസൗകര്യമില്ലതെ ഡിഗ്രി സീറ്റ് തേടി അലയേണ്ടിവരുന്നത്. 2019- 20 അധ്യയന വർഷത്തെ 20 ശതമാനം സീറ്റുവർധനവും സെൽഫ് ഫിനാൻസ് കോളേജുകളിൽ അനുവദിച്ച പുതിയ കോഴ്‌സുകളിലെ ബിരുദ സീറ്റുകൾ ഉൾപ്പെടുത്തിയാലും ഈ വിവേചന ഭീകരതയിൽ നേരിയ മാറ്റം പോലുമുണ്ടാവുന്നില്ല. മലബാറിൽ പുതിയ യൂനിവേഴ്‌സിറ്റികളും ഗവൺമെന്റ് കോളേജുകളും ഉണ്ടാവുക മാത്രമാണ് ഈ പ്രതിസന്ധിക്ക് പരിഹാരം. മലബാർ ജില്ലകളിൽ ഒരൊറ്റ ഗവൺമെന്റ് കോളേജില്ലാത്ത നിയമസഭ മണ്ഡലങ്ങളുണ്ട്. ഹയർ സെക്കന്ററി പാസാവുന്ന വിദ്യാർഥികൾക്കനുപാതികമായി ബിരുദ സീറ്റുകൾ മലബാർ ജില്ലകളിൽ ഉണ്ടാകുംവിധമുള്ള മലബാർ സ്‌പെഷൽ പാക്കേജ് വഴി മാത്രമേ പ്രശ്‌നപരിഹാരം നടപ്പിലാക്കാനാവൂ . അത് പക്ഷേ, മലബാർ വിവേചന ചരിത്രം പഠിച്ച കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയാവുന്ന കാലത്ത് പോലും ഉണ്ടാകാതെ പോകുന്നു.

ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ

കേരളത്തിൽ മൊത്തം ബിരുദ ബിരുദാനന്തര സീറ്റുകൾ വർധിപ്പിക്കുകയും സ്വാശ്രയ കോളേജുകളിൽ പുതിയ ചില കോഴ്‌സുകൾ അനുവദിക്കുകയുമാണ് ഈ അധ്യയന വർഷം കെ. ടി ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെയ്തിരിക്കുന്നത്. സ്വാഭാവികമായും അതിൽ കുറച്ച് സീറ്റുകളും കോഴ്‌സുകകളും മലബാറിനും ലഭിച്ചൂവെന്നുമാത്രം. അതല്ലാതെ വിവേചനമനുഭവിക്കുന്ന മലബാറിന് അത് പരിഹരിക്കാൻവിധമുള്ള ഒരു നടപടിയും മലപ്പുറത്തെ സുൽത്താനിൽ നിന്നും ഉണ്ടായിട്ടില്ല.

മലബാറിന് വിവേചനമില്ലാതെ ജനസംഖ്യാനുപാതികത്തിനും അപ്പുറം സർക്കാർ നൽകിയ ഏക സ്ഥാപനമാണ് സ്വാശ്രയ കോളേജുകൾ. വേണമെങ്കിൽ മലബാറിലെ കുട്ടികൾ പണം മുടക്കി പഠിച്ചോട്ടെയെന്ന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാവാമിത്. !

ഒന്നേമുക്കാൽ ലക്ഷം (175313) വിദ്യാർഥികൾ 6 മലബാർ ജില്ലകളിൽ നിന്നുമായി 2019 ൽ ഹയർ സെക്കന്ററി പാസായിട്ടുണ്ട്. എന്നാൽ 68798 ബിരുദ സീറ്റുകളാണ് സെൽഫ് ഫിനാൻസ് കോളേജുകളിലുൾപ്പെടെ ഈ അധ്യയന വർഷം മലബാറിലുണ്ടായിരുന്നത്. പുതിയ കോഴ്‌സ് അനുവദിക്കുക വഴി കേരളത്തിലാകെ 1250 ബിരുദ സീറ്റുകളും 495 ബിരുദാനന്തര സീറ്റുകളുമാണ് വർധിക്കുന്നത്. അതിൽ പകുതി സീറ്റുകൾ മാത്രമാണ് മലബാറിന് ലഭിക്കുക. മലബാറിലാണെങ്കിൽ ഹയർ സെക്കന്ററി പാസാകുന്ന വിദ്യാർഥികളുമായി തുലനം ചെയ്യുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ (106515) ബിരുദ സീറ്റുകളുടെ കുറവുണ്ട്. അതിലേക്ക് ഇങ്ങനെ ലഭിക്കുന്ന 600 സീറ്റും ഗവൺമെന്റ് -എയ്ഡഡ് കോളേജുകളിലെ 20 ശതമാനം വർധനവ് വഴി ലഭിക്കുന്ന സീറ്റുകളും ചേർത്ത് വെച്ചാലും പ്രതിസന്ധിക്ക് ഒരു ശതമാനം പോലും പരിഹാരമാവുന്നില്ല. ഈ നാമമാത്ര വർധനവിന് മുമ്പത്തെ കണക്കനുസരിച്ച് 12938 വിദ്യാർഥികൾ ഹയർ സെക്കന്ററി പാസായ കാസർകോട് ജില്ലയിൽ 6483 ബിരുദസീറ്റുകളും 27033 ഹയർ സെക്കന്ററി വിദ്യാർഥികൾ പാസായ കണ്ണൂർ ജില്ലയിൽ 13996 ഡിഗ്രി സീറ്റുകളും 9213 ഹയർ സെക്കന്ററി വിദ്യാർഥികൾ പാസായ വയനാട് ജില്ലയിൽ 4586 ബിരുദ സീറ്റുമാണുള്ളത്. ബിരുദ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് യഥാക്രമം മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളാണ്. മലപ്പുറം ജില്ലയിൽ ഈ വർഷം 60246 ഹയർ സെക്കന്ററി വിദ്യാർഥികൾ വിജയിച്ചിട്ടുണ്ട്. ഈ അധ്യയന വർഷത്തെ വെറും 26481 ബിരുദ സീറ്റുകളാണ് മലപ്പുറത്തുണ്ടായിരുന്നത്. 33765 വിദ്യാർഥികൾക്ക് ജില്ലയിൽ ബിരുദ പഠനാവസരമില്ല. ഈ വർഷത്തെ എല്ലാ വർധനവിന് ശേഷവും കാൽ ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഇപ്പോഴും മലപ്പുറം ജില്ലയിൽ ബിരുദ പഠന സൗകര്യമില്ല. വിവേചനത്തിൽ രണ്ടാമത് നിൽക്കുന്ന കോഴിക്കോട് ജില്ലയിൽ 37848 പേരാണ് ഈ വർഷം ഹയർ സെക്കന്ററി പാസായത്. എൻ ഐ ടി യും മെഡിക്കൽ കോളേജുമുൾപ്പെടെ 26481 ബിരുദ സീറ്റുകളാണ് കോഴിക്കോടുള്ളത്. 21513 സീറ്റുകളുടെ കുറവ്. ഇതിലും നേരിയ മാറ്റം മാത്രമാണ് ഈ വർഷത്തെ വർധനവിൽ ഉണ്ടായിട്ടുള്ളത്. പാലക്കാട് ജില്ലയിൽ 28035 ആണ് ഹയർ സെക്കന്ററി വിജയികൾ . ഡിഗ്രി സീറ്റുകൾ 15099 . പാലക്കാട് ജില്ലയിൽ 12936 ബിരുദ സീറ്റുകളുടെ കുറവുണ്ട്. ജില്ലയിലെ ഹയർ സെക്കന്ററി വിജയികളേക്കാൾ കോട്ടയത്ത് 23257, എറണാംകുളത്ത് 12022 ഇടുക്കിയിൽ11122, പത്തനംത്തിട്ടയിൽ 542 ബിരുദ സീറ്റുകൾ അധികമുള്ളപ്പോഴാണ് മലബാറിലെ 6 ജില്ലകളിലും ഹയർ സെക്കന്ററി പാസായവരുടെ പകുതി പോലും ബിരുദ സീറ്റില്ലാത്ത വിവേചനം ഇപ്പോഴും തുടരുന്നത്. ഈ വർഷത്തെ സീറ്റുവർധനവ് കൂടി ഉൾപ്പെടുത്തിയാൽ മുകളിൽ പരാമർശിച്ച തെക്കൻ ജില്ലകളിൽ ഇനിയും ബിരുദ സീറ്റുകൾ വർധിക്കും.

സർക്കാർ - എയ്ഡഡ് കോളേജുകളുടെ എണ്ണത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മലബാർ വിവേചനമാരംഭിക്കുന്നുണ്ട്. സംസ്ഥാനത്ത് 245 സർക്കാർ - എയ്ഡഡ് കോളേജുകളുണ്ട്. ഇതിൽ 42 ശതമാനം ജനങ്ങളുള്ള മലബാറിൽ 93 കോളേജുകളാണുള്ളത്. ബാക്കി152 കലാലയങ്ങളും മലബാറിന് പുറത്താനുള്ളത്. മലബാറിലുള്ള 93 കോളേജുകളിൽ ചിലത് സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അനുവദിച്ചതാണ്. അവയിൽ പലതിനും സ്വന്തമായ കെട്ടിടം പോലുമായിട്ടില്ല. മിനിമം കോഴ്‌സുകളും മുന്നൂറിൽ താഴെ വിദ്യാർഥികളുമാണ് വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഈ കോളേജുകളിലുള്ളത്. സർക്കാർ - എയ്ഡഡ് മേഖലയിലുള്ള 21 എഞ്ചിനീയറിംഗ് കോളേജുകളിൽ 16 എണ്ണവും മലബാറിന് പുറത്താണ്. ഏറ്റവും കൂടുതൽ ഹയർ സെക്കന്ററി വിജയികളുള്ള മലപ്പുറം ജില്ലയിൽ ഒരു ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് പോലുമില്ല.

ഹയർസെക്കന്ററിയിൽ എൺപത് ശതമാനത്തിനു മുകളിൽ മാർക്കുള്ള വിദ്യാർത്ഥികൾക്ക് പോലും മലബാർ ജില്ലകളിൽ ബിരുദപഠനത്തിന് സൗകര്യമില്ല. മലബാറിൽ നിലവിലുള്ള ബിരുദ സീറ്റുകൾ അധികവും സ്വാശ്രയ മേഖലയിലാണുള്ളത്. സീറ്റ് പ്രതിസന്ധി ഉന്നയിക്കുമ്പോഴെല്ലാം ഉയർന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട സ്വാശ്രയ കോളേജുകളാണ് സർക്കാർ മലബാറിൽ അനുവദിക്കാറുള്ളത്. കേരളത്തിൽ മൊത്തം 441 സ്വാശയ കോളേജുകളാണുള്ളത്. അതിൽ 221 എണ്ണവും മലബാറിലെ ആറു ജില്ലകളിലാണ്. മലബാറിന് വിവേചനമില്ലാതെ ജനസംഖ്യാനുപാതികത്തിനും അപ്പുറം സർക്കാർ നൽകിയ ഏക സ്ഥാപനമാണ് സ്വാശ്രയ കോളേജുകൾ. വേണമെങ്കിൽ മലബാറിലെ കുട്ടികൾ പണം മുടക്കി പഠിച്ചോട്ടെയെന്ന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാവാമിത്. !

ബിരുദാനന്തര ബിരുദ മേഖലയിലും മലബാറിൽ തുച്ഛമായ സീറ്റാണുള്ളത്. സെൽഫ് ഫിനാൻസടക്കം കാസർകോഡ് 1680, കണ്ണൂർ 2284, വയനാട് 703, കോഴിക്കോട് 3603, മലപ്പുറം - 3981, പാലക്കാട്- 1823 എന്നിങ്ങനെയാണ് പി. ജി സീറ്റുകളുള്ളത്. ഓരോ ജില്ലയിലും നൂറിൽ താഴെ പി. ജി സീറ്റുകൾ മാത്രമാണ് പുതിയ വർധനവ് വഴി ലഭിക്കുകയുള്ളൂ.

മലബാറിൽ പുതിയ ഗവൺമെന്റ് കോളേജുകൾക്കൊപ്പം പുതിയ യൂണിവേഴ്‌സിറ്റിളും ഉണ്ടാകേണ്ടതുണ്ട്. യു. ജി. സി ചട്ടപ്രകാരം ഒരു യൂണിവേഴ്‌സിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളുടെ എണ്ണം നൂറാണ്. എന്നാൽ മലബാറിലെ പ്രധാന യൂണിവേഴ്‌സിറ്റിയായ കാലികറ്റ് സർവ്വകലാശാലക്ക് കീഴിൽ മാത്രം 477 കോളേജുകളാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. യു. ജി. സി മാനദണ്ഡപ്രകാരം മാത്രം മൂന്ന് പുതിയ യൂണിവേഴ്‌സിറ്റികൾ മലബാറിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പരിധിക്കകത്ത് ഉണ്ടാവണമെന്നർഥം.

ഐക്യകേരളത്തിലെ എല്ലാ പൗരന്മാരും തുല്ല്യ അവകാശമുള്ളവരാണ്. പ്രദേശപരമായ വിവേചനങ്ങൾ ഉണ്ടാകുന്നത് സാമൂഹിക അനീതിയാണ്. കഴിഞ്ഞ 63 വർഷത്തെ ഐക്യകേരള സർക്കാരുകളുടെ വികസന വീതംവെപ്പിൽ ആ അനീതി ഉണ്ടായിട്ടുണ്ടെന്നാണ്

ഉന്നത വിദ്യാഭ്യാസരംഗത്തെ ഈ വിവേചന ഭീരതയുടെ കണക്കുകൾ തെളിയിക്കുന്നത്. ഒരു അനീതി തിരിച്ചറിഞ്ഞാൽ അത് ഘട്ടംഘട്ടമായെങ്കിലും പൂർണ്ണമായും പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന ഒരു ഭരണകൂടത്തിൽ നിന്ന് വിവേചനം അനുഭവിക്കുന്ന പൗരന്മാർ പ്രതീക്ഷിക്കുന്നത്. മലബാറിന്റെ വിദ്യാഭ്യാസ വിഷയത്തിലും അതുണ്ടാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story