തുടർച്ചയായി മൂന്നു തവണ മത്സരിച്ചവരെ മാറ്റിനിർത്താൻ സി.പി.ഐ
സിറ്റിംങ് എംഎല്‍എയെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടാലും ഇളവ് ഉണ്ടാകില്ല

സിപിഐയുടെ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് പ്രമുഖര്‍ക്ക് ഇത്തവണ സീറ്റില്ല.മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താന്‍ സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനിച്ചു.മന്ത്രി ഇ ചന്ദ്രശേഖരന്‍ വീണ്ടും മത്സരരംഗത്ത് ഉണ്ടാകും.സംഘടനാ രംഗത്തുള്ളവര്‍ മത്സരിക്കുന്നെങ്കില്‍ പാര്‍ട്ടി സ്ഥാനം ഒഴിയണമെന്നും തീരുമാനിച്ചു.
രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നാണ് സിപിഐയിലെ പൊതു ധാരണ. നിര്‍ണായക തെരഞ്ഞെടുപ്പ് ആയത് കൊണ്ടാണ് രണ്ട് തവണ കര്‍ശനമാക്കാതെ മൂന്ന് തവണയിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നത്.
തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളുടെ തീരുമാനം. സിറ്റിംങ് എംഎല്‍എയെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടാലും ഇളവ് ഉണ്ടാകില്ല. ഇതോടെ മന്ത്രിമാരായ കെ രാജു,പി തിലോത്തമന്‍,വിഎസ് സുനില്‍കുമാര്‍,എംഎല്‍എമാരായ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, ഇ എസ് ബിജിമോള്‍ എന്നിവര്‍ക്ക് അവസരം നഷ്ടമാകും.
കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളിലാണ് സിപിഐ മത്സരിക്കുക. ഇത്തവണ പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകള്‍ കുറയുമെന്ന സൂചനയും കാനം നല്‍കി. ശബരിമലയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൊണ്ട് വന്ന കരട് നിയമത്തിന് പ്രസ്കതിയില്ലെന്നും, ജനങ്ങളെ കബളിപ്പിക്കാമെന്ന് യുഡിഎഫ് കരുതേണ്ടെന്നും കാനം പറഞ്ഞു. കൊല്ലം ജില്ലയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത പി എസ് സുപാലിനെ തിരിച്ചെടുക്കാനും സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.
Adjust Story Font
16

